ഒറ്റപ്പാലത്ത് പതിനൊന്നുവയസുകാരന് പരിക്കേറ്റത് പന്നിപ്പടക്കം പൊട്ടിയെന്ന് സ്ഥിരീകരണം

പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പതിനൊന്ന് വയസുകാരന്റെ കാലില്‍ പരിക്കേറ്റ സംഭവത്തില്‍ പൊട്ടിയത് പന്നിപ്പടക്കമാണെന്ന് സ്ഥിരീകരണം. പൊലീസും ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായി സ്ഥലത്ത് പരിശോധന നടത്തി. പന്നിപ്പടക്കം എങ്ങനെ ജനവാസ മേഖലയില്‍ എത്തി എന്നത് സംബന്ധിച്ച് പൊലീസ് വിശദമായ അന്വേഷണം നടത്തും. പന്നിപ്പടക്കം ഉപയോഗിച്ച് അനധികൃത പന്നിവേട്ട നടത്തുന്ന ആളുകളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനാണ് പൊലീസ് നീക്കം.
ഇന്നലെയായിരുന്നു വീട്ടാമ്പാറ പുതുവഴിയില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയിൽ 11 വയസുകാരന് പരിക്കേറ്റത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് കുട്ടിയുടെ കാലിന് ശസ്ത്രക്രിയ നടത്തി. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ് ഇന്നലെ ഉണ്ടായത്.
നേരത്തെ 19-ാം മൈലില്‍ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് കാട് വെട്ടുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളിയുടെ കൈക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അമ്പലപ്പാറയില്‍ സമാന സംഭവത്തില്‍ ഒരു വളര്‍ത്തുമൃഗത്തിനും പരിക്കേറ്റിരുന്നു. ഇരു സംഭവങ്ങളിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല.




