സുന്ദരിയെ പോലീസ് കസ്‌റ്റഡിയിൽ വാങ്ങി ആറളത്ത് എത്തിച്ചു തെളിവെടുത്തു

ഇരിട്ടി: അറസ്റ്റിലായ മാവോയിസ്‌റ്റ് നേതാവ് സുന്ദരിയെ ആന്റി നക്‌സൽ സേന തലശേരി കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി ആറളത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 2016-ൽ സുന്ദരിയുടെ നേതൃത്വത്തിൽ അഞ്ച് അംഗ മാവോവദി സംഘം ആറളം പഞ്ചായത്തിലെ വിയറ്റ്‌നാമിൽ രജനിയുടെ വീട്ടിൽ എത്തി വീട്ടുകാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി അരിയും സാധനങ്ങളും വാങ്ങി പോവുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്ത കേസിലാണ് തെളിവെടുപ്പിന് എത്തിച്ചത്. ആറളം പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ആദ്യ മാവോവദി കേസായിരുന്നു ഇത്. കർണ്ണാടക സർക്കാർ പ്രഖ്യാപിച്ച കിഴടങ്ങൽ പാക്കേജ് പ്രകാരം ബാംഗ്‌ളൂരുവിൽ കീഴടങ്ങിയ മാവോവാദി സംഘത്തിൽ ഉൾപ്പെട്ടതായിരുന്നു സുന്ദരി. വിയൂർ സെൻട്രൽ ജയിലിൽ കഴിയുന്ന സുന്ദരിക്ക് ആറളം, തിരുനെല്ലി, പോലീസ് സ്‌റ്റേഷനുകളിൽ നിരവധി കേസുണ്ട്. ഇരിട്ടി ഡിവൈഎസ്പി ധനഞ്ജയ ബാബുവിന്റെ നേതൃത്വത്തിൽ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പിനെത്തിച്ചത്. തെളിവെടുപ്പിന് ശേഷം ഇരിട്ടി താലൂക്ക് ആസ്പത്രിയിൽ മെഡിക്കൽ പരിശോധന പൂർത്തിയാക്കി തലശേരി കോടതിയിൽ ഹാജരാക്കി.




