കുവൈത്തിൽ ഉദ്യോഗസ്ഥർക്കിടയിൽ ലഹരി പരിശോധന ആരംഭിച്ചു, ആദ്യ ഘട്ടത്തിൽ പൊലീസ് സ്പോർട്സ് ഫെഡറേഷൻ

കുവൈത്ത് സിറ്റി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർക്കിടയിൽ മയക്കുമരുന്ന്, മറ്റ് ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ഉപയോഗം കണ്ടെത്താനായി റാൻഡം പരിശോധന ആരംഭിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ എവിഡൻസ് ഡിപ്പാർട്ട്‌മെന്റിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ജോലിസ്ഥലത്തെ അച്ചടക്കം വർദ്ധിപ്പിക്കാനും സുരക്ഷാ ഉദ്യോഗസ്ഥർ സമൂഹത്തിന് മാതൃകയാണെന്ന് ഉറപ്പുവരുത്താനുമാണ് ഈ പദ്ധതിയെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
പൊലീസ് സ്പോർട്സ് ഫെഡറേഷനിലെ അംഗങ്ങളെയാണ് ആദ്യ ഘട്ടത്തിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഫെഡറേഷൻ ചെയർമാൻ ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് മുബാറക് അലി യൂസഫ് അൽ സബാഹ്, ഡെപ്യൂട്ടി ചെയർമാൻ, ബോർഡ് അംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്കായി പുതുതായി നിലവിൽ വന്ന 2025-ലെ 159-ാം നമ്പർ നിയമപ്രകാരമാണ് ഈ നടപടി.ആഭ്യന്തര മന്ത്രാലയത്തിന്റെ എല്ലാ സെക്ടറുകളിലും വരും ദിവസങ്ങളിൽ പരിശോധന തുടരും. ഇതിനായി പ്രത്യേക സമയക്രമം അംഗീകരിച്ചിട്ടുണ്ട്.




