പിങ്ക് സിറ്റിയിൽ ആഘോഷപ്പൂത്തിരി! പുതുവർഷത്തെ വരവേൽക്കാൻ രാജസ്ഥാനിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്

പുതുവർഷത്തെ സ്വാഗതം ചെയ്യാൻ രാജസ്ഥാനിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. ജയ്പൂരിലേയ്ക്കാണ് കൂടുതൽ സഞ്ചാരികൾ എത്തുന്നത്. ഇതിന് പുറമെ മറ്റ് പ്രശസ്തമായ സ്ഥലങ്ങളിലേയ്ക്കും സഞ്ചാരികൾ ഒഴുകിയെത്തുന്നുണ്ട്. ഇതോടെ സംസ്ഥാനത്തേയ്ക്ക് എത്തുന്ന സന്ദർശകരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ശൈത്യകാല അവധിക്കാലം ആരംഭിച്ചതോടെ, ആഭ്യന്തര, അന്തർദേശീയ സഞ്ചാരികളുടെ എണ്ണത്തിൽ മുൻകാലങ്ങളില്ലാത്ത വളർച്ചയാണുണ്ടായിരിക്കുന്നത്. ഇത് പ്രാദേശിക ടൂറിസം വ്യവസായത്തിന് വലിയ രീതിയിലുള്ള ഉത്തേജനം നൽകുമെന്നാണ് വിലയിരുത്തൽ.
നിലവിൽ ജയ്സാൽമീറിലും ജയ്പൂരിലുമാണ് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്നത്. ആയിരക്കണക്കിന് ആളുകൾ ദിവസവും ഇവിടെയെത്തുന്നുണ്ട്. ആഭ്യന്തര ടൂറിസം വളരുന്നതിനോടൊപ്പം തന്നെ അന്താരാഷ്ട്ര സഞ്ചാരികളുടെ എണ്ണവും വർധിക്കുന്നുണ്ട്. യുഎസ്എ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ജർമ്മനി, റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര സഞ്ചാരികളും ധാരാളമായി ഇവിടങ്ങളിലേയ്ക്ക് എത്തുന്നുണ്ട്. വിദേശ വിനോദസഞ്ചാരികൾ, പ്രത്യേകിച്ച് ജയ്പൂരിന്റെ “പിങ്ക് സിറ്റി” ആകർഷണീയത നേരിട്ടറിയാനാണ് താത്പ്പര്യപ്പെടുന്നത്. ഇതിന് പുറമെ, ജയ്പൂരിന്റെ പാചക പൈതൃകം, പ്രാദേശിക കലകൾ എന്നിവയിലേക്കും വിദേശ വിനോദസഞ്ചാരികൾ വലിയ രീതിയിൽ ആകർഷിക്കപ്പെടുന്നുണ്ട്.
ജയ്പൂരിലെ പ്രശസ്തമായ ലാൻഡ്‌മാർക്കുകളായ ആമെർ ഫോർട്ട്, ഹവാ മഹൽ, ജൽ മഹൽ, ആൽബർട്ട് ഹാൾ, സിറ്റി പാലസ്, ജന്തർ മന്തർ, നഹർഗഡ് ഫോർട്ട് എന്നിവിടങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പീക്ക് സീസൺ നവംബറിൽ ആരംഭിച്ച് ഫെബ്രുവരി വരെ നീണ്ടുനിൽക്കുമെങ്കിലും ഡിസംബർ അവസാന ആഴ്ച വർഷത്തിലെ ഏറ്റവും തിരക്കേറിയ സമയമായി തുടരുമെന്നാണ് വ്യവസായ വിദഗ്ധരും ഗൈഡുകളും അഭിപ്രായപ്പെടുന്നത്. ഫെബ്രുവരി വരെ നിലവിലെ തിരക്ക് തുടരുമെന്നും മരുഭൂമി കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ രാജസ്ഥാന്റെ ടൂറിസം സമ്പദ്‌വ്യവസ്ഥ കൂടുതൽ ശക്തിപ്പെടുത്തുമെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കണക്കുകൂട്ടുന്നു.




