അസദിനെക്കാൾ ദുരന്തം; സിറിയയിൽ വീണ്ടും സംഘർഷ ദിനങ്ങളോ?

സിറിയയിൽ പിന്നെയും ഏറ്റുമുട്ടൽ നടന്നു. സിറിയൻ സൈന്യവും കുർദ്ദിഷ് സൈന്യമായ സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസും തമ്മിലാണ്. ഇരുകൂട്ടരും തമ്മിൽ ധാരണയിലെത്തിയതാണ്. ലംഘനം പതിവാകുമോയെന്നാണ് ഇപ്പോഴത്തെ ആശങ്ക. അങ്ങനെയെങ്കിൽ സിറിയ വീണ്ടും പോർക്കളമാകും. എസ്ഡിഎഫ് (Syrian Democratic Forces) ചില്ലറക്കാരല്ല.
കുർദ്ദുകൾ
സിറിയൻ ഡമോക്രാറ്റിക് ഫോഴ്സസ് എന്ന എസ്ഡിഎഫിനെയാണ് അസദിനെതിരായ ആഭ്യന്തര കലാപത്തിൽ അമേരിക്ക പിന്തുണച്ചത്. കുർദ്ദുകളുടെ സൈന്യം, ഇസ്ലാമിക് സ്റ്റേറ്റ് വിരുദ്ധർ, സിറിയയുടെ വടക്ക് കിഴക്കൻ മേഖല അവരുടെ അധീനതയിലാണ്. കൂടുതലും വൈപിജി (Yekîneyên Parastina Gel – People’s Defense Units) എന്ന കുർദ് സംഘടനയിലെ അംഗങ്ങൾ.
വൈപിജിയെ തുർക്കി പ്രസിഡന്‍റ് എർദോഗന് പോലും പേടിയാണ്. തുർക്കിയിലെ കുർദ്ദ് സംഘടനയായ പികെകെയുടെ (Kurdistan Workers’ Party) ഒരു വിഭാഗമാണ് വൈപിജിയെന്നാണ് എർദോഗന്‍റെ ആരോപണം. പികെകെയെ ഭീകരവാദ സംഘടനയായി തുർക്കി മുദ്രകുത്തിയതാണ്. രണ്ടുകൂട്ടരെയും ഇല്ലാതാക്കാൻ എർദോഗൻ ആവുന്നത്ര ശ്രമിച്ചിരുന്നു. വൈപിജിയെ ലക്ഷ്യമിട്ടാണ് അതിർത്തി കടന്ന് ആക്രമണങ്ങൾ പതിവാക്കിയത്. പക്ഷേ, അതത്ര എളുപ്പമായിരുന്നില്ല. ഒടുവിൽ അനുയായികളോട് ആയുധം താഴെവയ്ക്കാൻ ആവശ്യപ്പെട്ടു. ജയിലിലുള്ള പികെകെ നേതാവ് ഒക്ലാൻ. അപ്പോഴും പക്ഷേ, സിറിയയിലെ സിഡിഎഫ് മയപ്പെട്ടില്ല. ആദ്യം അവരെ ഇല്ലാതാക്കാനാണ് അഹ്മദ് അൽ ശരാ സർക്കാർ ശ്രമിച്ചതെന്നാണ് ആരോപണം. പിന്നെ എന്തായാലും സമവായത്തിന്‍റെ വഴി തേടി. അങ്ങനെ ധാരണയായി, അവരുടെ അധീനതയിലുള്ള വടക്കുകിഴക്ക് സർക്കാരിന്‍റെ അധീനതയിലാക്കാൻ രൂപരേഖയായി. സമാധാനം കൈവന്നുവെന്ന് സിറിയക്കാരും ആശ്വസിച്ചു. പക്ഷേ, കനലുകൾ കെട്ടിട്ടില്ലെന്ന് ഇപ്പോഴത്തെ ആക്രമണം സൂചിപ്പിക്കുന്നു.




