Uncategorized

‘ഇന്ത്യ–പാക് യുദ്ധം അടുത്ത വര്‍ഷം? എങ്ങനെയും തടയണം’; മുന്നറിയിപ്പ് നല്‍കി യുഎസ്; റിപ്പോര്‍ട്ട്

വര്‍ധിച്ചുവരുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ കാരണം 2026ല്‍ ഇന്ത്യ–പാക് യുദ്ധമുണ്ടായേക്കാമെന്ന് യുഎസ് തിങ്ക് ടാങ്ക് റിപ്പോര്‍ട്ട്. ‘ഫോറിന്‍ റിലേഷന്‍സ് കൗണ്‍സിലി’ന്‍റേതാണ് റിപ്പോര്‍ട്ട്. അമേരിക്കന്‍ വിദേശകാര്യ നയതന്ത്രജ്ഞരടങ്ങിയ സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളാകും അസ്വസ്ഥത ഉടലെടുക്കാനുള്ള അടിസ്ഥാന കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സാധ്യമാകുന്നത്രയും വേഗത്തില്‍ ന്യൂഡല്‍ഹിയും ഇസ്​ലമാബാദും തമ്മിലുള്ള പ്രശ്നം പരിഹരിക്കാന്‍ ട്രംപ് സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യണമെന്നാണ് വിദഗ്ധ സംഘം നിര്‍ദേശിക്കുന്നത്.

‘ലോകത്ത് പലയിടങ്ങളിലായി നിലനിന്നിരുന്ന പലതരം സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ രണ്ടാം ട്രംപ് സര്‍ക്കാരിന് കഴിഞ്ഞു. കോംഗോയിലേതും, ഗാസാ മുനമ്പിലേതും ഇപ്പോള്‍ യുക്രെയിനിലും കംബോഡിയ, തായ്​ലന്‍ഡ് എന്നിവിടങ്ങളിലും പ്രശംസനീയമായ ഇടപെടലുണ്ടായിടട എന്ന് റിപ്പോര്‍ട്ട് പറയുന്നു. മേയില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ സൈനിക സംഘര്‍ഷം ഉടലെടുത്തുവെന്നും മൂന്ന് ദിവസം നീണ്ട സംഘര്‍ഷം പഹല്‍ഗാം ഭീകരാക്രമണത്തിന് ഒരു മാസത്തിന് ശേഷമാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. നിരായുധരായ, നിരപരാധികളായ 26 പേരുടെ ജീവനാണ് പാക് ഭീകരരുടെ ആക്രമണത്തില്‍ പൊലി‍ഞ്ഞത്.

മേയ് ആറിന് ഇന്ത്യ, ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരില്‍ പാക് ഭീകരത്താവളങ്ങള്‍ക്ക് നേരെ തിരിച്ചടി നല്‍കി. ഇതിലൂടെ 100 ഭീകരവാദികളെയും ഒന്‍പത് ഭീകര കേന്ദ്രങ്ങളും ഇന്ത്യ തകര്‍ത്തു. മേയ് ഏഴിനും പത്തിനും ഇടയില്‍ പാക്കിസ്ഥാന്‍ നടത്തിയ സൈനിക ആക്രമണങ്ങളെ ഇന്ത്യ ഫലപ്രദമായി പ്രതിരോധിക്കുകയും പാക് വ്യോമത്താവളങ്ങള്‍ക്ക് നേരെ നിയന്ത്രിത ആക്രമണം നടത്തുകയും ചെയ്തു. ഇന്ത്യന്‍ ആക്രമണത്തിന്‍റെ തീവ്രത താങ്ങാനാവാതെ വന്നതോടെ പാക്കിസ്ഥാന്‍ സൈനിക നേതൃത്വം വെടിനിര്‍ത്തലിനായി ഇന്ത്യയെ സമീപിക്കുകയും ഇന്ത്യ അംഗീകരിക്കുകയുമായിരുന്നു.

ഒക്ടോബറില്‍ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമായും സംഘര്‍ഷം ഉടലെടുത്തിരുന്നു. കാബൂളില്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാന്‍ കനത്ത വ്യോമാക്രമണവും നടത്തി. അഫ്ഗാനിസ്ഥാന്‍ തിരിച്ചടിച്ചതോടെ സംഘര്‍ഷം മൂര്‍ച്ഛിക്കുകയും ചെയ്തു. തുടര്‍ന്ന് ഖത്തറിന്റെയും തുര്‍ക്കിയുടെയും ഇടപെടലിലാണ് വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. പുതുവര്‍ഷത്തില്‍ ഈ സംഘര്‍ഷവും വലുതായേക്കാമെന്നും വീണ്ടും സൈനിക നടപടികള്‍ ഉണ്ടായാല്‍ അതിശയിക്കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button