Uncategorized

പക്ഷിപ്പനി ജനങ്ങളിലേക്ക് പകരാതിരിക്കലാണ് പ്രധാനം, ഹോട്ടലുകളുടെ നഷ്ടത്തില്‍ ഒന്നും ചെയ്യാനില്ല; മാംസ നിരോധനം തുടരുമെന്ന് ജില്ലാ കളക്ടര്‍

ആലപ്പുഴ: ജില്ലയിലെ പക്ഷിപ്പനി ഭീഷണിയില്‍ ചിക്കന്‍ വില്‍ക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചതില്‍ ഹോട്ടല്‍ ഉടമകളുടെ പ്രതിഷേധം അംഗീകരിക്കാനാവില്ലെന്ന് ജില്ലാ കളക്ടര്‍. 28,000 പക്ഷകളെ കള്ളിങ് ചെയ്തു. രോഗം മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. അത് ഇല്ലാതാക്കുക എന്നത് മാത്രമാണ് നിലവില്‍ ചെയ്യേണ്ടത്. ഹോട്ടലുടമകളുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

പ്രഭവ കേന്ദ്രത്തിന് പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബുധനാഴ്ച വരെ നിരോധനം തുടരും. അതിന് ശേഷം പരിശോധിച്ച് നടപടികള്‍ എടുക്കും.

ശീതീകരിച്ച ചിക്കനും അനുവദിക്കാനാവില്ല. ഹോട്ടലുകളിലെ പ്രതിസന്ധിയില്‍ നിലവില്‍ ഒന്നും ചെയ്യാനാവില്ലെന്നും മനുഷ്യരിലേക്ക് പകരാതിരിക്കുക എന്നത് മാത്രമാണ് ഇപ്പോള്‍ ചെയ്യാനാവുകയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ഫ്രൈഡ് ചിക്കന്‍ വിഭവം വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്കും നിരോധനം ബാധകം. കെഎഫ്‌സി, ചിക്കിങ്ങ് തുടങ്ങിയ സ്ഥാപനങ്ങളില്‍ നേരത്തെ പരിശോധന നടത്തിയിരുന്നില്ല. ഇന്ന് പരിശോധന നടത്തും. കൂടുതല്‍ പക്ഷിപ്പനി ബാധിച്ചതായി വിവരമില്ല. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്. 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമാണ് നിയന്ത്രണമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷിപ്പനി സ്ഥിരീകരിച്ച പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള കേന്ദ്രങ്ങളില്‍ മുട്ടയോ മാംസമോ വില്‍ക്കരുതെന്നായിരുന്നു ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം. എന്നാല്‍ ഭക്ഷ്യവകുപ്പിന്റെ നടപടിക്കെതിരെ ഹോട്ടല്‍ ഉടമകള്‍ രംഗത്തെത്തി. ഭക്ഷണം കഴിക്കാനെത്തിയവരെ ഉദ്യോഗസ്ഥര്‍ ഇറക്കി വിട്ടതായും ഹോട്ടല്‍ ഉടമകള്‍ ആരോപിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button