എരുമേലിയിൽ യുഡിഎഫിന് എൽഡിഎഫിനേക്കാൾ ഇരട്ടി സീറ്റ്, പക്ഷേ പഞ്ചായത്ത് പ്രസിഡന്റായത് സിപിഎമ്മിലെ അമ്പിളി സജീവൻ

കോട്ടയം: യു ഡി എഫിന് ഭൂരിപക്ഷമുള്ള എരുമേലി പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം എൽ ഡി എഫിന്. സി പി എമ്മിലെ അമ്പിളി സജീവൻ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 24 അംഗങ്ങളുള്ള പഞ്ചായത്തിൽ 9 പേർ മാത്രമാണ് ഇന്ന് നടന്ന വോട്ടെടുപ്പിൽ പങ്കെടുത്തത്. ഏഴ് വോട്ടാണ് എൽ ഡി എഫിന് കിട്ടിയത്. ബി ജെ പിയിലെ കെ കെ രാജന് രണ്ട് വോട്ടും കിട്ടി. 14 യു ഡി എഫ് അംഗങ്ങളും ഒരു സ്വതന്ത്രനും വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
പട്ടികവർഗ സംവരണമാണ് പ്രസിഡന്റ് സ്ഥാനം. യു ഡി എഫിന് പഞ്ചായത്തിൽ ഭൂരിപക്ഷം ഉണ്ടെങ്കിലും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ആരും ജയിച്ചില്ല. ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്നും യു ഡി എഫ് വിട്ടുനിന്നിരുന്നു. അന്ന് ക്വാറം തികയാത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റി വച്ചത്.
14 സീറ്റുകളുള്ള യു ഡി എഫാണ് ഏറ്റവും വലിയ ഒറ്റ കക്ഷി. പഞ്ചായത്തിൽ പ്രസിഡന്റ് പദവി ഇത്തവണ പട്ടിക വർഗ സംവരണമാണ്. എന്നാൽ പഞ്ചായത്തിൽ യുഡിഎഫിന് സംവരണാംഗമില്ല. എൽ ഡി എഫിനും ബി ജെ പിക്കും പട്ടിക വർഗ വിഭാഗത്തിൽ നിന്ന് ഓരോ അംഗമുണ്ട്.




