ടാറ്റാ നഗർ – എറണാകുളം എക്സ്പ്രസിൽ തീപിടിത്തം, ഒരാൾ മരിച്ചു; 2 എസി കോച്ചുകൾ പൂർണമായും കത്തി നശിച്ചു

വിശാഖപട്ടണം∙ എറണാകുളത്തേക്ക് വരികയായിരുന്ന ട്രെയിൻ തീപിടിച്ച് ഒരാൾ മരിച്ചു. ടാറ്റാനഗർ – എറണാകുളം എക്സ്പ്രസ് (18189) ട്രെയിനിനാണ് തീപിടിച്ചത്. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയിൽവേ സ്റ്റേഷനിൽ വച്ച് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. രണ്ട് എസി കോച്ചുകൾ തീപിടിത്തത്തിൽ പൂർണമായും കത്തി നശിച്ചു. ബി1, എം2 കോച്ചുകളാണ് തീപിടിത്തത്തിൽ കത്തി നശിച്ചത്. 70 വയസുള്ള യാത്രക്കാരനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ റെയിൽവേ അന്വേഷണം ആരംഭിച്ചു.
ബി1 കോച്ചിലാണ് ആദ്യം തീപിടിച്ചത്. തുടർന്ന് എം2 കോച്ചിലേക്കും തീപടരുകയായിരുന്നു. രാത്രിയായതിനാൽ യാത്രക്കാർ പലരും ഉറക്കത്തിലായിരുന്നു. അതേസമയം തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. തീപടർന്നത് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് ഉടൻ ട്രെയിൻ നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. ഇന്നലെ രാവിലെ 5 മണിക്കാണ് ട്രെയിൻ ടാറ്റാ നഗറിൽ നിന്ന് യാത്ര ആരംഭിച്ചത്. എലമഞ്ചിയിൽ രാത്രി ഒൻപത് മണിയോടെയാണ് ട്രെയിൻ എത്തേണ്ടിയിരുന്നതെങ്കിലും 3 മണിക്കൂർ വൈകിയിരുന്നു.




