‘തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടി, ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധി’: മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ജനാധിപത്യവും ഭരണഘടനയും വലിയ വെല്ലുവിളികളാണ് നേരിട്ടുകൊണ്ടിരിക്കുന്നതെന്നും മോദി സർക്കാരിന്റെ തീരുമാനങ്ങൾ മുതലാളിമാർക്ക് വേണ്ടിയാണെന്നും ഖാർഗെ പറഞ്ഞു. ഇന്ന് ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ജനാധിപത്യവും ഭരണഘടനയും നേരിട്ടുകൊണ്ടിരിക്കുന്നത് വലിയ പ്രതിസന്ധിയാണ്. തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയായിരുന്നു. നടപടിയിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് ചെയ്‌തത്.’ മോദി സർക്കാരിൻ്റെ തീരുമാനങ്ങളെല്ലാം മുതലാളിമാർക്ക് വേണ്ടിയാണെന്നും കേന്ദ്രനയങ്ങൾക്കെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരണമെന്നും അദ്ദേഹം പറഞ്ഞു.
‘എസ്ഐആർ ജനാധിപത്യ അവകാശങ്ങളെ തകർക്കുന്നത്. ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ഗൂഢാലോടന നടത്തുകയാണ്. വോട്ടുകൾ ഇല്ലാതാക്കുന്നില്ലെന്ന് കോൺഗ്രസ് ഉറപ്പാക്കണം.’ ക്രിസ്‌മസ് ദിനത്തിലെ ആക്രമണങ്ങൾ രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചെന്നും ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങളെ അപലപിക്കുന്നുവെന്നും ഖാർഗെ പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പിലെ കോൺഗ്രസിൻ്റെ മികച്ച പ്രകടനത്തെ അഭിനന്ദിക്കാനും ഖാർഗെ മറന്നില്ല. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് ഒരുങ്ങാൻ ആഹ്വാനം നൽകുകയും ചെയ്തു.




