ചാറ്റ് ജിപിടി വഴി വ്യാജ ടിക്കറ്റ് നിർമിച്ച് ട്രെയിൻ യാത്ര; 22കാരനെതിരെ കേസ്

മുംബൈ: ചാറ്റ് ജിപിടി ഉപയോഗിച്ച് നിർമിച്ച വ്യാജ ടിക്കറ്റുമായി
ട്രെയിനിൽ യാത്ര ചെയ്തയാൾ പിടിയിൽ. ഛത്തീസ്ഗഢ് ശിവജി മഹാരാജ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പിടികൂടിയ 22കാരൻ ആദിൽ അൻസാർ ഖാനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തുതു. മുംബ്രയിൽ നിന്ന് സിഎസ്എംടിയിലേക്ക് പോകുകയായിരുന്ന യാത്രക്കാരുടെ ടിക്കറ്റ് പരിശോധനയിൽ ഡിസംബർ 25നാണ് ഇയാളെ പിടികൂടിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബൈഗുള്ള സ്റ്റേഷനിലെ പ്ലാറ്റ്ഫോം ഒന്നിൽ ഓഫീസർ കുനാൽ സവർദേകർ നടത്തിയ പതിവ് പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. ടിക്കറ്റ് കാണിക്കാനായി ആവശ്യപ്പെട്ടപ്പോൾ ആദിൽ അൻസാർ തൻ്റെ ഫോണിലുള്ള റെയിൽവേ പാസിൻ്റെ ഫോട്ടോ കോപ്പി കാണിച്ചുകൊടുക്കുകയായിരുന്നു.
എന്നാൽ, ഇയാൾ കാണിച്ച പാസ് റെയിൽവേയുടെ ഔദ്യോഗിക ആപ്ലിക്കേഷനിലുള്ളത് പോലെയായിരുന്നില്ലെന്നതിനാൽ സംശയം തോന്നിയ ഓഫീസർ കൂടുതൽ വിവരങ്ങൾ ആവശ്യപ്പെടുകയായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ ഇടപെട്ട് പരിശോധ നടത്തിയതോടെ ആദിൽ കാണിച്ച പാസ് ഔദ്യോഗിക വെബ്സൈറ്റിൽ നിന്നുള്ളതല്ലെന്നും സുഹൃത്തിൻ്റെ സഹായത്തോടെ ചാറ്റ് ജിപിടി വഴി നിർമിച്ചതാണെന്നും കണ്ടെത്തി. ഡിസംബർ 24നും 25നും മുംബ്രയിൽ നിന്ന് സിഎസ്എംടി റെയിൽവേ സ്റ്റേഷനിലേക്കുള്ള 215 രൂപയുടെ വ്യാജപാസാണ് ഇയാൾ നിർമിച്ചത്. ഇയാൾ മുൻപും ഇത്തരത്തിൽ പോയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ടിക്കറ്റ് പരിശോധിച്ച സവർദേകർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. വഞ്ചന, തട്ടിപ്പ്, ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള തട്ടിപ്പ് എന്നിങ്ങനെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇയാൾ വ്യാജ ടിക്കറ്റ് ഉപയോഗിച്ച് എത്രനാൾ യാത്ര ചെയ്തുവെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




