ജയിലിലെ കൈക്കൂലി: ആരോപണവുമായി മുൻ ഡിഐജി; കൈക്കൂലി വാങ്ങാൻ ജയിൽമേധാവി തന്നെ സൗകര്യമൊരുക്കി

തിരുവനന്തപുരം ജയിൽ മേധാവി എഡിജിപി ബൽറാം കുമാർ ഉപാധ്യായയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ജയിൽ ഡിഐജി പി.അജയകുമാർ രംഗത്ത്. ജയിലിനുള്ളിൽ സൗകര്യങ്ങളൊരുക്കാനും പരോൾ നൽകാനും ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയ കേസിൽ സസ്പെൻഷനിലായ ഹെഡ്‌ക്വാർട്ടേഴ്സ് ഡിഐജി എം.കെ.വിനോദ്കുമാറിനു വഴിവിട്ട് പ്രവർത്തിക്കാൻ സൗകര്യമൊരുക്കിയത് ഉപാധ്യായ ആണെന്ന് അദ്ദേഹം ആരോപിച്ചു. ഉപാധ്യായ ഫയലുകൾ നോക്കില്ല.
ജയിൽ മേധാവിയുടെ അധികാരം അദ്ദേഹം വിനോദ്‌കുമാറിനെ ഏൽപിച്ചു. ലക്ഷങ്ങൾ സമ്പാദിക്കാൻ വിനോദ്‌കുമാറിനു സൗകര്യമൊരുക്കി. അതിന്റെ പങ്ക് ഉപാധ്യായയ്ക്കു ലഭിച്ചിട്ടുണ്ടെന്നാണു തൻ്റെ വിശ്വാസം. ജയിൽ വകുപ്പിനു കീഴിലെ അറുപതിൽ താഴെയുള്ള സ്ഥാപനങ്ങളിൽ പകുതിയിടത്തു പോലും കഴിഞ്ഞ 3 വർഷത്തിനിടെ അദ്ദേഹം സന്ദർശിച്ചില്ല. വിനോദ്‌കുമാറിന്റെ അഴിമതി ചൂണ്ടിക്കാട്ടിയപ്പോൾ ഉപാധ്യായ തന്നോടു വൈരാഗ്യത്തോടെ പെരുമാരിയെന്നും
അജയകുമാർ കുറ്റപ്പെടുത്തി.
ടി.പി കേസ് പ്രതി കൊടി സുനി ഉൾപ്പെടെയുള്ളവരിൽ നിന്നു ലക്ഷങ്ങൾ കൈക്കൂലി വാങ്ങിയെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതിനെത്തുടർന്ന് വിനോദ്‌കുമാറിനെതിരെ വിജിലൻസ് കേസെടുത്തിരുന്നു. ഇതിന് ഒരാഴ്ചയ്ക്കു ശേഷം, കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. തനിക്കെതിരെ അജയകുമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്ന് ബൽറാം കുമാർ ഉപാധ്യായ വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. വിനോദ്‌കുമാറിനെ സസ്പെൻഡ് ചെയ്‌ത സാഹചര്യം മുതലെടുത്ത് തന്നെ ആക്രമിക്കുകയാണ്.
പ്രതികാരബുദ്ധിയോടെയാണ് അജയകുമാർ പരാമർശങ്ങൾ നടത്തുന്നത്. വ്യവസായിയായ ബോബി ചെമ്മണൂരിനു ജയിലിൽ സൗകര്യമൊരുക്കിയതിന് അജയകുമാറിനെ മുൻപ് സസ്പെൻഡ് ചെയ്‌തതും ഉപാധ്യായ ചൂണ്ടിക്കാട്ടി. ഈ വിഷയം ഹെഡ്‌ക്വാർട്ടേഴ്സ് ഡിഐജി അന്വേഷിച്ചിരുന്നു. റിപ്പോർട്ടിൻ് അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരിയിൽ അജയകുമാറിനെ സസ്പെൻഡ് ചെയ്‌തു. സേവനകാലം മുഴുവൻ ഉത്തരവാദിത്ത രഹിതമായ സമീപനം അജയകുമാർ സ്വീകരിച്ചതിന്റെയും തടവുകാരുടെ വാഹനങ്ങളും ഹോട്ടലുകളും അനധികൃതമായി ഉപയോഗിച്ചതിന്റെയും പരാതികൾ ലഭിച്ചതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ഉപാധ്യായ പറഞ്ഞു.




