‘കോഴ ആരോപണം’;തൃശൂർ ഡിസിസി പ്രസിഡന്റിനെതിരെ വിജിലൻസിൽ പരാതി

തൃശൂർ: തൃശൂർ കോർപറേഷനിൽ മേയറാകാൻ ഡിസിസി പ്രസിഡന്റ് പണം ആവശ്യപ്പെട്ടെന്ന ഭീഷണിക്ക് പിന്നാലെ വിജിലൻസിൽ പരാതി. ആലപ്പുഴ സ്വദേശി വിമൽ കെ.കെയാണ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതി നൽകിയത്. ഡിസിസി പ്രസിഡൻ്റ് ജോസഫ് ടാജറ്റിനെതിരെ അന്വേഷണം വേണമെന്ന് പരാതിയിൽ ആവശ്യം. ലാലി ജെയിംസിന്റെ ആരോപണത്തിൻ്റെ പശ്ചാത്തലത്തിലാണ് പരാതി. മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.
നേരത്തെ, കോർപറേഷനിൽ മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചെന്ന് ആരോപിച്ച് ലാലി ജെയിംസ് രംഗത്തെത്തിയിരുന്നു. മേയർ സ്ഥാനത്തിൻ മാനദണ്ഡമായത് പണമാണോയെന്നും ലാലി സംശയം പ്രകടിപ്പിച്ചിരുന്നു.
അതേസമയം, നാലു പ്രാവശ്യം ആർക്കാണ് പെട്ടി കൊടുത്തതെന്ന് ലാലി വ്യക്തമാക്കട്ടെയെന്ന് ഡിഡിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു.’ പാർട്ടി തീരുമാനമാണ് മേയർ ആരാണെന്ന് തീരുമാനിച്ചത്. ലാലിയുടെ പ്രതികരണം പാർട്ടി പരിശോധിച്ച് ഉചിതമായ നടപടി എടുക്കും.മേയർ പദവി തീരുമാനം കെ.സി വേണുഗോപാലോ ദീപാദാസ് മുൻഷിയോ അല്ല. വിപ്പ് എല്ലാവർക്കും നൽകിയിട്ടുണ്ട്. വിപ്പ് വാങ്ങില്ല എന്ന് ലാലി ജെയിംസ് എന്നോട് പറഞ്ഞിട്ടില്ല’. ജോസഫ് ടാജറ്റ് പറഞ്ഞു.
എന്നാൽ കോഴ ആരോപണത്തിൽ മറുപടി പറയാനില്ലെന്ന് നിയുക്ത മേയർ നിജി പ്രതികരിച്ചു. ‘ലാലിയോട് ഒന്നും പറയാനില്ല, പാർട്ടി പറഞ്ഞോളും, തൃശ്ശൂർ ടൌണിൽ മാത്രം ഒതുങ്ങി നിന്ന ആളല്ല ഞാൻ. വിവാദങ്ങളിൽ പതറിപ്പോകില്ല. 27 വർഷമായി താനിവിടെ ഉണ്ടായിരുന്നുവെന്നും, സ്ഥാനമാനങ്ങൾ വരും പോകും,പാർട്ടി എന്നെ വിശ്വസിച്ചുകൊണ്ടാണ് ഉത്തരവാദിത്തം തന്നത്..’നിജി പറഞ്ഞു.




