‘നമുക്ക് എന്താടാ ദാസാ ഈ ബുദ്ധി നേരത്തെ തോന്നാത്തത്ത്’, മലയാളിയുടെ ചിരിയും ചിന്തയുമായ സത്യൻ-ശ്രീനി കൂട്ടുകെട്ട്!

മലയാളി ഇന്നും ദൈനംദിന ജീവിതത്തിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഡയലോഗുകളിൽ ഒന്ന് ഏതെന്ന് ചോദിച്ചാൽ അത് “ഈ ബുദ്ധി നമുക്ക് നേരത്തെ തോന്നാത്തതെന്തെടാ ദാസാ” എന്നാവും. മറ്റൊന്ന് രാഷ്ട്രീയ ചർച്ചകൾക്കിടയിൽ ഇന്നും മുഴങ്ങുന്ന “പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്” എന്നതും. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഈ ഡയലോഗുകൾക്കും അവ സൃഷ്ടിച്ച ദാസനും വിജയനും ഒക്കെ ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ ഒരൊറ്റ മാന്ത്രിക കൂട്ടുകെട്ടേയുള്ളൂ – സത്യൻ അന്തിക്കാട് – ശ്രീനിവാസൻ. സാധാരണക്കാരന്റെ ജീവിതം സ്ക്രീനിലെത്തിച്ച മാന്ത്രികർ, മലയാളിയുടെ സ്വീകരണമുറിയിലേക്ക് അവരവരുടെ സിനിമയെ എത്തിച്ചവര്‍. ഒരു ശരാശരി മലയാളിയുടെ ജീവിത പ്രാരാബ്ധങ്ങളും, തൊഴിലില്ലായ്മയും, കുടുംബബന്ധങ്ങളും ഇത്രത്തോളം സത്യസന്ധമായും ഹാസ്യാത്മകമായും മറ്റാരും അവതരിപ്പിച്ചിട്ടില്ലെന്ന് തന്നെ പറയാം. തൊഴിലില്ലാത്ത യുവാക്കളുടെ പ്രതീകമായി ദാസനും വിജയനും മാറിയപ്പോൾ അത് ഓരോ മലയാളിയുടെയും കഥയായി. അങ്ങനെ മലയാളികളുടെ എക്കാലത്തെയും ഫേവറേറ്റുകളായി നാടോടിക്കാറ്റും പട്ടണപ്രവേശവും മാറി. രാഷ്ട്രീയത്തിലെ പൊള്ളത്തരങ്ങളെ പരിഹസിച്ച ‘സന്ദേശം” ഇന്നും പ്രസക്തമായി തുടരുന്നു. ഗൾഫിൽ നിന്ന് മടങ്ങിയെത്തി നാട്ടിൽ ഒരു ബസ് സർവീസ് തുടങ്ങാൻ കഷ്ടപ്പെടുന്ന സാധാരണക്കാരന്റെ നോവ് വരവേൽപ്പിലൂടെ നമ്മൾ കണ്ടു. സാധാരണ കുടുംബങ്ങളിലെ കുശുമ്പും കുന്നായ്മകളും നർമ്മത്തിൽ ചാലിച്ച് ഇവർ സ്ക്രീനിലെത്തിച്ചു.




