ഇരിട്ടി അഗ്നിരക്ഷ നിലയത്തിന് മുന്നിൽ വെച്ച് തീ പിടിച്ചിച്ച കറിന് രക്ഷകരായി അഗ്നിരക്ഷ സേന

ഇരിട്ടി: ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് മുന്നിൽ വെച്ച് തീപിടിച്ച കാറിനു അഗ്നിരക്ഷാ സേന രക്ഷകരായി. ഓടിക്കൊണ്ടിരുന്ന കാറിൽ നിന്നും പുകഉയരുന്നത് കണ്ട അഗ്നിശമനസേന കൂക്കിവിളിച്ച് കാർ നിർത്തിയാണ് കാറിനും കാർ ഓടിച്ചിരുന്നയാൾക്കും രക്ഷകനായത്.
വെള്ളിയാഴ്ച രാവിലെ 10 .30 തോടെയായിരുന്നു സംഭവം. ഇരിട്ടി സബ് ട്രഷറിയിൽ കാറുമായി എത്തിയ പയഞ്ചേരി സ്വദേശി ഓടിച്ച കാറിനാണ് തീപിടിച്ചത്. ട്രഷറിയിൽ നിന്നും വീട്ടിലേക്കു മടങ്ങുന്നതിനിടെ കാർ തിരിക്കാനായി അഗ്നിരക്ഷാ നിലയത്തിന് മുന്നിൽ എത്തി തിരിച്ചു പോകുന്നതിനിടെ കാറിന്റെ മുൻ ഭാഗത്തു നിന്നും പുകഉയരുന്നത് അഗ്നിശമന സേനയിലെ ജീവനക്കാർ കാണുകയായിരുന്നു. ഉടനെ ഒച്ചയുണ്ടാക്കി കാർ നിർത്തുകയും ഡ്രൈവറെ പുറത്തിറക്കുകയുമായിരുന്നു. അപ്പോഴേക്കും തീ പടരാൻ തുടങ്ങിയിരുന്നു. സമയോചിതമായി ഇടപെട്ട് ഫയർ എക്സ്റ്റിങ്‌ഗ്യൂഷർ ഉപയോഗിച്ച് തീക്കെടുത്താനായത് മൂലം ഒരു ജീവനും കാറും രക്ഷപ്പെടുകയായിരുന്നു. കാറിന്റെ എ സി കംപ്രസ്സർ ഷോട്ടായതാണ് തീപിടുത്തത്തിന് കാരണമായത്. ഇരിട്ടി അഗ്നിരക്ഷാ സേന അസി. സ്റ്റേഷൻ ഓഫീസർ എൻ.ജി. അശോകൻ, എൻ.ജെ. അനു, സി. വി. സൂരജ്, പി.കെ. രാജേഷ്, ടി. ശ്രീജിത്ത് എന്നിവരാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയത്.




