ജയിലിലേക്ക് ലഹരി കടത്താന്‍ ജയില്‍ ഡി.ഐ.ജി? കൈക്കൂലി വാങ്ങിയത് ഗൂഗിള്‍ പേ വഴി; പണം നല്‍കിയത് 12 തടവുകാർ.

ജയിൽ ഡി.ഐ.ജി എം.കെ. വിനോദ് കുമാർ കൈക്കൂലി വാങ്ങി ചട്ടങ്ങൾ അട്ടിമറിച്ച് പല പ്രതികൾക്കും അനധികൃത പരോൾ നൽകിയെന്ന് വിജിലൻസ്. ലഹരി ഉൾപ്പടെ ജയിലിലേക്ക് കടത്താൻ സഹായിച്ചതായും സംശയം. നടപടി ആവശ്യപ്പെട്ട് വിജിലൻസ് മേധാവി മനോജ് എബ്രഹാം ഇന്ന് സർക്കാരിന് റിപ്പോർട്ട് നൽകും. വിനോദിനെ സസ്പെൻഡ് ചെയ്യും.
ജയിൽ മേധാവി കഴിഞ്ഞാൽ തൊട്ടുതാഴെയുള്ള ഉന്നതൻ, അതാണ് ജയിൽ ആസ്ഥാനത്തെ ഡി.ഐ.ജി. ഇത്രയും ഉയർന്ന പദവിയിലുള്ള ഒരാൾ കൈക്കൂലിക്കേസിൽ പെടുന്നത് ജയിൽ വകുപ്പിൽ ആദ്യമാണ്. കൈക്കൂലി വാങ്ങിയെന്നതിനപ്പുറം ജയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തുന്നതായിരുന്നു വിനോദിന്റെ പണിയെന്ന് കൂടിയാണ് വിജിലൻസിന്റെറെ കണ്ടെത്തൽ. പ്രാഥമിക അന്വേഷണത്തിൽ 12 തടവുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ഉറപ്പിച്ചു. ഇവരിൽ നിന്നാണ് 1.80 ലക്ഷം രൂപ കൈക്കലാക്കിയത്.
പരോൾ നൽകാമെന്ന് പറഞ്ഞാണ് കൈക്കൂലി കൂടുതലായി വാങ്ങിയത്. വിനോദിന് കൈക്കൂലി നൽകിയ നാല് പ്രതികൾക്ക് പിന്നീട് പരോൾ ലഭിച്ചതായും കണ്ടെത്തി. ജയിൽ ചട്ടങ്ങൾ അട്ടിമറിച്ചാണ് ഈ പരോളെന്നാണ് സംശയിക്കുന്നത്. ജയിലിൽ അധിക സൗകര്യങ്ങൾ ഏർപ്പെടുത്താമെന്ന പേരിലും കൈക്കൂലി വാങ്ങിയിട്ടുണ്ട്. ലഹരി ഉൾപ്പടെ ജയിലിലേക്ക് കടത്താൻ ഇതുവഴി വിനോദ് സഹായിച്ചിട്ടുണ്ടോയെന്നും സംശയിക്കുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വിജിലൻസിന്റെ അന്വേഷണ യൂണിറ്റ് വിജിലൻസ് മോവിക്ക് കൈമാറി. മനോജ് എബ്രഹാം ഇന്ന് ഇത് ആഭ്യന്തര വകുപ്പിന് സമർപ്പിക്കും. ഇതോടെ സസ്പെൻഡ് ചെയ്തേക്കും. ഗൂഗിൾ പേ വഴിയാണ് കൈക്കൂലി വാങ്ങുന്നത്. അതിനാൽ വിനോദിന്റെ ബന്ധുക്കളുടയടക്കം ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശോധിക്കാനാണ് വിജിലൻസ് തീരുമാനം




