ഓർമ്മകൾ ഓടിക്കളിക്കുവാനെത്തുന്ന ബോട്ട്; 29 വര്‍ഷം മുമ്പ് പിറന്നുവീണ അതേ ബോട്ടില്‍ ജോലി നേടി വെങ്കിടേഷ്

ആലപ്പുഴയിലെ പെരുമ്പളം ദ്വീപുകാരനായ വെങ്കിടേഷ് ബാബുവിന് ബോട്ടുകളോടുള്ള ഇഷ്ടം തന്‍റെ ജനനം മുതല്‍ തുടങ്ങിയതാണ്. 1996 ജൂണ്‍ മൂന്നിന് താന്‍ പിറന്നുവീണ എ-47 ബോട്ടിനോട് പ്രത്യേകിച്ചൊരു പ്രിയവും വെങ്കിടേഷന് ഉണ്ടായിരുന്നു. ഇപ്പോഴിതാ 29 വര്‍ഷം പിന്നിടുമ്പോള്‍ അതേ ബോട്ടിലെ ജീവവക്കാരനായിരിക്കുകയാണ് വെങ്കിടേഷ്.
ജലഗതാഗത വകുപ്പിന്റെ എ-47 ബോട്ടു ജീവനക്കാരനായി നവംബര്‍ 12നാണ് വെങ്കിടേഷ് ഒപ്പ് വച്ചത്. ബോട്ട് ലാസ്‌കര്‍ തസ്തികയില്‍ പിഎസ്‌സി നിയമനം കിട്ടിയ വെങ്കിടേഷ്, മാതാപിതാക്കള്‍ക്കും സഹോദരനും ഭാര്യയ്ക്കും ഒപ്പമാണ് ആദ്യ ദിനം ബോട്ടില്‍ കയറിയത്. എ-47 ബോട്ടിലാണ് ജോലി ലഭിച്ചത് എന്ന് അമ്മയോട് പറയുന്നത് ജോലിക്ക് കയറുന്നതിന് തലേ ദിവസം രാത്രിയാണ്. അമ്മയ്ക്ക് അതൊരു സര്‍പ്രൈസ് ആയിരുന്നു. ഇവന്‍ ഇപ്പോഴും ഇതിന്‍റെ പുറകേ തന്നെ ആയിരുന്നോ എന്നായിരുന്നു അമ്മയുടെ ചോദ്യം. ജോലിക്ക് കയറിയ ആദ്യ ദിനം അച്ഛനും അമ്മയ്ക്കും സന്തോഷവും അതുപോലെ തന്നെ ഒരുപാട് ഓര്‍മ്മകളും നിറഞ്ഞതായിരുന്നു.




