പാനൂരിൽ കൊലവിളി തുടരുന്നു; ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് റെഡ് ആർമി, സിപിഎം സ്തൂപം തകർത്ത ലീഗുകാരെ കബറടക്കുമെന്ന് ഭീഷണി

കണ്ണൂര്‍: കണ്ണൂർ പാനൂരിൽ കൊലവിളി തുടരുന്നു. ബോംബ് എറിയുന്ന ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് റെഡ് ആർമി. സിപിഎം സൈബർ ഗ്രൂപ്പായ റെഡ് ആർമിയിലാണ് ഭീഷണി പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ലെന്നും എഫ്ബി പോസ്റ്റില്‍ പറയുന്നു. നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയാണ് കൊലവിളി. സിപിഎം സ്തൂപം തകർത്ത ലീഗുകാരെ കബറടക്കുമെന്നുമാണ് ഭീഷണി. അതിനിടെ പാനൂരിൽ നിന്ന് രണ്ട് നാടൻ ബോംബുകൾ കണ്ടെടുത്തു.
നാലാം ദിവസവും പാനൂർ പാറാട് മേഖലയിൽ രാഷ്ട്രീയ സംഘർഷാവസ്ഥ തുടരുമ്പോൾ എരിരീതിയിൽ എണ്ണയൊഴിക്കുകയാണ് സിപിഎം സൈബർ ഗ്രൂപ്പുകൾ. സ്റ്റീൽ ബോംബ് എറിയുന്ന ദൃശ്യങ്ങൾക്ക് പോസ്റ്റ് ചെയ്തതിനൊപ്പം ഭീഷണി ഇങ്ങനെ ” പാനൂർ സഖാക്കൾ പഴയതൊക്കെ വിട്ട് കാശിക്ക് പോയിട്ടില്ല.” നൂഞ്ഞബ്രം സഖാക്കൾ എന്ന അക്കൗണ്ട് വഴിയും കൊലവിളിയുണ്ട്. ഇന്നലെ വിജയാഹ്ലാദത്തിനിടെ പാറാടുള്ള സിപിഎം സ്തൂപം ലീഗ് പ്രവർത്തകർ അടിച്ചു തകർത്തിരുന്നു. ഇവരെ കബറടക്കുമെന്നാണ് സോഷ്യൽ മീഡിയ വഴിയുള്ള ഭീഷണി.
ഇതിനിടെ കണ്ണൂർ പാനൂർ കുറ്റേരിയിൽ ശ്രീനാരായണമഠത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ നിന്ന് 2 നാടൻ ബോംബുകൾ കണ്ടെടുത്തു. കണ്ണൂരിൽ നിന്നുള്ള ബോംബ് സ്ക്വാഡ് എത്തി നിർവീര്യമാക്കി. മേഖലയിൽ സംഘർഷ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസിപിയുടെ നേതൃത്വത്തിൽ രാത്രിയിലും പൊലീസ് നിരീക്ഷണമുണ്ട്. അതേസമയം വടിവാൾ ആക്രമണങ്ങളും കല്ലേറും പാർട്ടി ഓഫീസുകളും സ്തൂപങ്ങളും പരസ്പരം ആക്രമിച്ചിട്ടും സമാധാന ശ്രമങ്ങൾക്ക് സിപിഎമ്മിന്റെയോ ലീഗിന്റെയോ നേതൃത്വം ഇതുവരെ ഇടപെട്ടിട്ടില്ല. കുന്നോത്ത് പറമ്പ് പഞ്ചായത്ത്, യുഡിഎഫ് പിടിച്ചെടുത്തതിന് ശേഷം നടന്ന ആഹ്ലാദ പ്രകടനത്തിലേക്ക്, സിപിഎം പ്രവർത്തകർ അതിക്രമിച്ച് എത്തിയതാണ് സംഘർഷത്തിന് തുടക്കം.




