പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക്; രാജീവ് ചന്ദ്രശേഖറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു

തിരുവനന്തപുരത്തിന് നന്ദി അറിയിച്ചുകൊണ്ട് സമൂഹമാധ്യത്തില്‍ കുറിച്ചതിന് പിന്നാലെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1987 ല്‍ ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തില്‍ ബി.ജെ.പി ജയിച്ചതിന് സമാനമാണ് തിരുവനന്തപുരത്തെ ജയമെന്ന് മോദി പറഞ്ഞു.
അഹമ്മദാബാദിലെ ജയത്തോടെയാണ് ഗുജറാത്തില്‍ ബി.ജെ.പി മുന്നേറ്റം തുടങ്ങിയത്. അതുപോലെ തിരുവനന്തപുരം കോര്‍പറേഷനില്‍ ഭരണവും നിമിത്തമാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. വൈകാതെ കേരളത്തിലെത്തുമെന്നും അദ്ദേഹം അറിയിച്ചു.
നെടുമ്പാശേരി റയില്‍വേസ്റ്റേഷന്‍ , ഗുരുവയൂര്‍ സ്റ്റേഷന്‍ നവീകരണം തുടങ്ങിയ റയില്‍വെയുടെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി എത്തുന്നുണ്ട്. ഈ സന്ദര്‍ശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിന്‍റെ വികസന രേഖ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് സൂചന.
ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് കേരളത്തിൽ ഒരു കോർപറേഷൻ ഭരിക്കാനുള്ള കളമൊരുങ്ങിയിരിക്കുന്നത്. 2015 ലും 2020 ലും ബിജെപിക്ക് 35 സീറ്റ് വീതമാണ് ലഭിച്ചത്. ഇത്തവണ എൻഡിഎ 50 സീറ്റുകളിലും എൽഡിഎഫ് 29 സീറ്റുകളിലും യുഡിഎഫ് 19 സീറ്റുകളിലും വിജയിച്ചു.
കഴിഞ്ഞതവണ നേടിയതിന്റെ പകുതിയോളം വാർഡുകളിലേക്ക് ഇടതു മുന്നണി ചുരുങ്ങിയപ്പോൾ യുഡിഎഫ് നില മെച്ചപ്പെടുത്തി. 101 അംഗ കൗൺസിലിൽ വിഴിഞ്ഞം ഒഴികെയുള്ള വാർഡുകളിലേക്കായിരുന്നു വോട്ടെടുപ്പ്. കഴിഞ്ഞ തവണ നേടിയ 34 സീറ്റിൽ നിന്നാണ് ബിജെപി 50ലേക്കു കയറിയത്. 53 അംഗങ്ങളുണ്ടായിരുന്ന എൽഡിഎഫ് 29ൽ ഒതുങ്ങി. കഴിഞ്ഞ തവണ 10 സീറ്റ് നേടിയ യുഡിഎഫ് ഇക്കുറി 19ലെത്തി.




