സ്ഫോടക വസ്തുക്കൾ എറിഞ്ഞു, വാഹനങ്ങൾ തകർത്തു; വടിവാളുമായി യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ച് എൽഡിഎഫ് പ്രവർത്തകർ

കണ്ണൂർ ∙ പാനൂർ പാറാട് വടിവാളുമായി യുഡിഎഫ് പ്രവർത്തകരെ ആക്രമിച്ച് എൽഡിഎഫ് പ്രവർത്തകർ. നാട്ടുകാരെ ഭീഷണിപ്പെടുത്തിയ സംഘം സ്ഫോടക വസ്തുക്കൾ എറിയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തു. പാറാട് ടൗണിൽ നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെയാണ് യുഡിഎഫ്-എൽഡിഎഫ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. കല്ലേറിൽ നിരവധി പേർക്ക് പരുക്കേറ്റു. സംഘർഷം തടയാൻ പൊലീസ് ലാത്തിവീശി.
യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകനായ ശരത്ത് കാറിൽ എത്തിയപ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറഞ്ഞതാണ് സംഘർഷം തുടങ്ങാൻ കാരണമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഇതോടെ ആയുധങ്ങളുമായി സിപിഎം പ്രവർത്തകർ സംഘടിച്ചെത്തി. വടിവാള്‍ വീശി ആളുകള്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. മുഖം മൂടിക്കെട്ടിയാണ് ചിലർ എത്തിയത്. സമീപത്തുള്ള വീടുകളിലെ ചെടിച്ചട്ടികൾ നശിപ്പിക്കുകയും ആളുകളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കല്ലേറിൽ പൊലീസ് ബസിന്റെ ചില്ലുതകർന്നു. പാറാട്ടെ ആച്ചാന്റവിട അഷ്റഫിന്റെ വീടിനു നേരെ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറും സ്കൂട്ടറും തകർത്തു. സ്ത്രീകളടക്കമുള്ളവരെ ആയുധങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തി. നിരവധി പ്രവർത്തകർക്ക് കല്ലേറിൽ പരുക്കേറ്റു.
വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. പാറാട്ടെ ലീഗ് ഓഫിസിനു നേരെയും അക്രമമുണ്ടായി. കൂടുതൽ പൊലീസ് സ്ഥലത്തെത്തി ലാത്തി വീശിയതോടെയാണ് അക്രമികൾ പിരിഞ്ഞുപോയത്. സംഘർഷത്തിൽ ആരിഫ്, ഷമീൽ, ശാമിൽ, മുഹമ്മദ് ഫാൻസിൻ എന്നിവർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നോത്ത്പറമ്പ് പഞ്ചായത്തിലെ തോല്‍വിക്ക് പിന്നാലെയാണ് എൽഡിഎഫ് അക്രമം നടത്തിയതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.




