‘മാസ വാടക 40000, നൽകാതിരുന്നത് 2 വർഷം’, ഒഴിപ്പിക്കാനെത്തിയ പൊലീസ് കണ്ടത് കൂട്ട ആത്മഹത്യ

കൽകാജി: കോടതിയിൽ നിന്ന് ഒഴിപ്പിക്കാനായി പൊലീസും ഉദ്യോഗസ്ഥരുമെത്തിയപ്പോൾ കണ്ടെത്തിയത് വീട്ടുകാരുടെ മൃതദേഹങ്ങൾ. ദില്ലിയിലെ കൽകാജിയിൽ വെള്ളിയാഴ്ചയാണ് സംഭവം. തെക്ക് കിഴക്കൻ ദില്ലിയിൽ കോടതി ഉത്തരവ് നടപ്പിലാക്കാനെത്തിയപ്പോഴാണ് സംഭവം. 52 വയസുകാരിയായ അമ്മയും 27ഉം 32ഉം പ്രായമുള്ള ആൺമക്കളുമാണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞാണ് ലീഗൽ ഓഫീസറും പൊലീസ് ഉദ്യോഗസ്ഥരും കൽകാജിയിലുള്ള വീട്ടിലേക്ക് എത്തിയത്. വാടകക്കാരും ഉടമയും തമ്മിലുള്ള തർക്കത്തേ തുടർന്നായിരുന്നു പൊലീസ് സംഘം ഒഴിപ്പിക്കൽ നടപടിക്കായി എത്തിയത്. വാടക വീട്ടിൽ താമസിച്ചിരുന്നവർ രണ്ട് വർഷത്തോളമായി വാടക നൽകുന്നില്ലെന്ന ഒഴിപ്പിക്കണമെന്നായിരുന്നു വീട്ടുടമസ്ഥന്റെ ആവശ്യം. പൊലീസ് സംഘമെത്തുമ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതെ വന്നതോടെയാണ് ഡ്യൂപ്ലിക്കേറ്റ് താക്കോലുപയോഗിച്ച് ഉദ്യോഗസ്ഥർ വീടുതുറന്നത്. വീടിനകത്ത് കയറിയപ്പോഴാണ് സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ വാടകക്കാരെ കണ്ടെത്തിയത്. അനുരാധ കപൂർ, ആശിഷ് കപൂർ, ചൈതന്യ കപൂർ എന്നിവരെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ട് അതിജീവിക്കാനാവാതെ വന്നതാണ് കടുത്ത നടപടിയിലേക്ക് എത്തിച്ചതെന്നാണ് മുറിയിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാ കുറിപ്പിൽ വിശദമാക്കുന്നത്.




