യുഎഇയിലെ ഇന്ത്യക്കാർക്ക് ഗുണകരം, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ

ദുബൈ: കറന്‍റ് അക്കൗണ്ടുകൾ, ഓവർഡ്രാഫ്റ്റ് സൗകര്യങ്ങൾ, ക്യാഷ് ക്രെഡിറ്റ് സൗകര്യങ്ങൾ എന്നിവ കൈകാര്യം ചെയ്യുന്നതിനുള്ള നിയമങ്ങളിൽ ഭേദഗതി വരുത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിംഗ് മേഖലയിൽ നിന്നുള്ള പ്രതികരണങ്ങൾ പരിഗണിച്ചാണ് ഈ മാറ്റങ്ങൾ. പണമിടപാടുകളിലെ തടസ്സങ്ങൾ നീക്കാനും വേഗത കൂട്ടാനും, ബാങ്കുകൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ സൗകര്യം നൽകാനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്കരണങ്ങൾ.
വായ്പയെടുത്തവർക്ക് 10 കോടി രൂപയോ അതിലധികമോ വായ്പാ ബാധ്യത (എക്സ്പോഷർ) ഉള്ള സാഹചര്യത്തിൽ കറന്‍റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന ബാങ്കുകളുടെ എണ്ണം മുൻപത്തെ നിയമം നിയന്ത്രിച്ചിരുന്നു. ഇത് ദൈനംദിന പ്രവർത്തനങ്ങൾ ബുദ്ധിമുട്ടാക്കുന്നു എന്ന് ബാങ്കുകൾ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ച് ആർബിഐ നിയമങ്ങൾ ലഘൂകരിച്ചു.
വായ്പയെടുത്തയാളുടെ മൊത്തം വായ്പാ ബാധ്യതയുടെ 10 ശതമാനത്തിൽ അധികം വായ്പ നൽകുന്ന ഏതൊരു ബാങ്കിനും കറന്റ് അല്ലെങ്കിൽ ഓവർഡ്രാഫ്റ്റ് അക്കൗണ്ട് പ്രവർത്തിപ്പിക്കാൻ കഴിയും. ഈ പരിധി ഒരു ബാങ്കും പാലിക്കുന്നില്ലെങ്കിൽ, ഏറ്റവും കൂടുതൽ എക്‌സ്‌പോഷർ നൽകുന്ന രണ്ട് ബാങ്കുകൾക്ക് ഈ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാം. യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക്, പ്രത്യേകിച്ച് ഇന്ത്യയിൽ ഒന്നിലധികം ക്രെഡിറ്റ് ലൈനുകൾ കൈകാര്യം ചെയ്യുന്നവർക്ക്, ഇത് ഫണ്ടുകളുടെ ഒഴുക്ക് ലളിതമാക്കാനും പണമിടപാടുകളിലെ കാലതാമസം കുറയ്ക്കാനും സഹായിക്കും.




