ഗോവയിൽ നിശാക്ലബ്ബിൽ തീ പടർന്ന് 5 മണിക്കൂറിനുള്ളിൽ രാജ്യം വിട്ട ഉടമകൾ പിടിയിൽ, ഇന്റർപോൾ നോട്ടീസിന് പിന്നാലെ അറസ്റ്റ് ഫുകേതിൽ

ഫുകേത്: ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തായ്ലാൻഡിലേക്ക് മുങ്ങിയ ക്ലബ്ബ് ഉടമകൾ പിടിയിൽ. അഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് പിന്നാലെയാണ് സൗരഭ് ലുത്രയും സഹോദരൻ ഗൗരഭ് ലൂത്രയും തായ്ലാൻഡിലെ ഫുകേതിൽ അറസ്റ്റിലായത്. നോർത്ത് ഗോവയിൽ ബിർച്ച് ബൈ റോമിയോ ലേൻ എന്ന നിശാക്ലബ്ബിൽ ശനിയാഴ്ചയാണ് വലിയ അഗ്നിബാധയുണ്ടായത്. അഗ്നിബാധയുണ്ടായി അഞ്ച് മണിക്കൂറിനുള്ളിൽ ക്ലബ്ബിന്റെ ഉടമകൾ രാജ്യം വിട്ടിരുന്നു. ദില്ലിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇവർ തായ്ലാൻഡിലേക്ക് കടന്നത്. പിന്നാലെ ഇന്റർപോൾ സഹായത്തോടെ ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലൂത്ര സഹോദരങ്ങളെ തിരിച്ച് രാജ്യത്തെത്തിക്കാൻ ഗോവയിൽ നിന്ന് പൊലീസ് സംഘം തായ്ലാൻഡിലേക്ക് പുറപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതിന് ഇടയിൽ ടിക്കറ്റ് സംഘടിപ്പിക്കാൻ സഹോദരങ്ങൾക്ക് സാധിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.




