Uncategorized
ബസിന്റെ ടയർ കയറിയിറങ്ങി; ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിച്ച യുവതിക്ക് ദാരുണാന്ത്യം

എടത്വ∙ ഭർത്താവുമൊത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതി വാഹനാപകടത്തിൽ മരിച്ചു. തലവടി കുന്തിരിക്കൽ ചെത്തിപ്പുരയ്ക്കൽ സ്കൂളിനു സമീപം കണിച്ചേരിൽ മെറിന (24) ആണു മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെ തകഴി കോളമംഗലം മുട്ടേൽ കലുങ്കിനു സമീപം വച്ചായിരുന്നു അപകടം. കെഎസ്ആർടിസി ബസിനെ മറികടക്കുന്നതിനിടയിൽ, ഇതിനു പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് വലത്തോട്ട് വെട്ടിക്കുകയും മെറിനയും ഭർത്താവും സഞ്ചരിച്ച ബൈക്കിന്റെ ഹാൻഡിലിൽ തട്ടുകയുമായിരുന്നു
നിയന്ത്രണം തെറ്റിയ ബൈക്കിൽ നിന്നും താഴെ വീണ യുവതിയുടെ മുകളിൽ കൂടി ബസിന്റെ ടയർ കയറിയിറങ്ങുകയായിരുന്നു. ബൈക്കുമായി 10 മീറ്ററോളം ബസ് മുന്നോട്ടു പോകുകയും ചെയ്തു. ഇടപ്പള്ളി മാതാ അമൃതാനന്ദമയി ഹോസ്പിറ്റലിൽ നഴ്സാണ് മെറിൻ. ജോലി കഴിഞ്ഞ് അമ്പലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി ഭർത്താവുമൊത്ത് വീട്ടിലേക്ക് വരുന്നതിനിടെ ആയിരുന്നു അപകടം




