ഇലക്ഷൻ പ്രമാണിച്ച് കനത്ത സുരക്ഷയൊരുക്കി ഇരിട്ടി പോലീസ്

ഇരിട്ടി: വോട്ടെടുപ്പ് ദിവസം അക്രമസംഭവങ്ങൾ ഇല്ലാതാക്കാൻ കനത്ത പോലീസ് സുരക്ഷയാണ് ഇരിട്ടി മേഖലയിൽഒരുക്കിയിരിക്കുന്നത്. ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ സുരക്ഷക്കായി 1000 പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ഇതോടൊപ്പം പ്രത്യേകം സംരക്ഷണം വേണ്ടിടങ്ങളിൽ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ആൻ്റി നക്‌സൽ ഫോഴ്സ്, തണ്ടർബോൾട്ട് കമാൻഡോകൾ എന്നിവരെയും വിന്യസിച്ചിട്ടുണ്ട്.
170 ബൂത്തുകളാണ് ഇരിട്ടി പോലീസ് സബ് ഡിവിഷനിൽ ക്രമീകരിച്ചിരിക്കുന്നത്. പോളിങ് ബൂത്തുകളുടെയും ഇവ പ്രവർത്തിക്കുന്ന കെട്ടിടങ്ങളുടെയും നിയന്ത്രണം ബുധനാഴ്ച തന്നെ പോലീസ് ഏറ്റെടുത്തു. അതീവ പ്രശ്ന സാധ്യത ബുത്തുകളുള്ള പ്രദേശങ്ങളിലാണ് സായുധ സേനാംഗങ്ങളുടെയും മാവോയിസ്‌റ്റ് ഭീഷണി ബൂത്തുകൾ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ്, ആൻ്റി നക്‌സൽ ഫോഴ്സ്, തണ്ടർബോൾട്ട് കമാൻഡോകൾ എന്നിവയുടെ വലയത്തിലാക്കിയിരിക്കുന്നത്. ഇരിട്ടി പോലീസ് സബ് ഡിവിഷൻ്റെ സുരക്ഷാ സേനാ വിന്യാസത്തിൻ്റെ ഭാഗമായി ഇരിട്ടി, കരിക്കോട്ടക്കരി എന്നിങ്ങനെ 2 ഇലക്‌ഷൻ സബ് ഡിവിഷനുകളാക്കി. ഇരിട്ടിയിൽ നിലവിലെ ഡിവൈഎസ്‌പി പി.കെ. ധനജ്‌ഞയബാബുവിന്റെയും കരിക്കോട്ടക്കരിയിൽ സുധീർ കല്ലൻ്റെയും നേതൃത്വത്തിലാണ് സുരക്ഷ ക്രമീകരണങ്ങൾ.
അതീവ പ്രശ്ന സാധ്യത ബൂത്തുകളിൽ വെബ് ക്യാമറ നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. എല്ലാ പോളിങ് സ്‌റ്റേഷനുകളുടെയും 200 മീറ്റർ ചുറ്റളവിൽ വോട്ടർമാർക്ക് അല്ലാതെ മറ്റാർക്കും പ്രവേശനം ഉണ്ടാവില്ല. മേഖലയിലെ എല്ലാ ബൂത്തുകളിലും എത്തേണ്ട പോളിങ് ഉദ്യോഗസ്ഥരും ബുധനാഴ്ച തന്നെ എത്തി ചുമതലയേറ്റു.




