പകരക്കാരെല്ലാം പരാജയപ്പെടുന്നു, എന്നിട്ടും അവസരമില്ല; സഞ്ജു സാംസണ്‍ ഇനി എന്ത് ചെയ്യണം?

21 തവണ തുടർച്ചയായി ഡക്കായെങ്കിലും ഡ്രോപ്പ് ചെയ്യില്ലെന്ന് വാക്ക് നല്‍കിയ മുഖ്യപരിശീലകൻ ഗൗതം ഗംഭീര്‍. ശുഭ്മാൻ ഗില്ലിന്റെ വരവാണ് അവന് പിൻനിരയിലേക്ക് ഇറങ്ങേണ്ടി വന്നതിന്റെ കാരണമെന്നും പക്ഷേ അവസരങ്ങള്‍ ഉറപ്പാക്കുമെന്നും വ്യക്തമാക്കിയ നായകൻ സൂര്യകുമാര്‍ യാദവ്. കട്ടക്കില്‍ തന്റെ സംഘത്തെ സൂര്യകുമാര്‍ പ്രഖ്യാപിച്ചപ്പോള്‍, മണിക്കൂറുകള്‍ക്ക് മുൻപ് പറഞ്ഞത് വെറും പാഴ്‌വാക്കായി മാറി. സഞ്ജു സാംസണിന് അന്തിമ ഇലവനില്‍ സ്ഥാനമില്ല. ഇനിയെന്താണ് അയാള്‍ ചെയ്യേണ്ടതെന്ന് ചോദിക്കാതെ വയ്യ.
കുറച്ച് പിന്നില്‍ നിന്ന് തുടങ്ങാം, ഇന്ത്യ അവസാനമായി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിച്ച ട്വന്റി 20 പരമ്പര ഓര്‍മയുണ്ടോ? ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനം, 2024 നവംബറിലായിരുന്നു അത്. നാല് മത്സരങ്ങള്‍. 3-1ന് ഇന്ത്യ സ്വന്തമാക്കിയ പരമ്പരയില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുണ്ടായിരുന്ന പേര് സഞ്ജു സാംസണിന്റെ ആയിരുന്നു, തിലക് വർമയ്ക്ക് തൊട്ടുപിന്നിലായി രണ്ട് സെഞ്ചുറി ഉള്‍പ്പെടെ 216 റണ്‍സ്, 194 ആയിരുന്നു സ്ട്രൈക്ക് റേറ്റ്. 19 സിക്സറുകള്‍ ഗ്യാലറികളിലേക്ക് ആ ബാറ്റില്‍ നിന്ന് പറന്നിറങ്ങുകയും ചെയ്തു.
അന്ന് ഡർബനും ജോഹന്നാസ്ബര്‍ഗും സാക്ഷ്യം വഹിച്ചത് സഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ച രണ്ട് ഇന്നിങ്സുകളായിരുന്നു. ഒരു ട്വന്റി 20 പരമ്പരയില്‍ തന്നെ രണ്ട് സെഞ്ചുറി, അപൂര്‍വമായി മാത്രം സംഭവിക്കുന്നത്. അതും വിദേശ വിക്കറ്റില്‍, ദക്ഷിണാഫ്രിക്കയിലെ പേസിന് അനുകൂലമായ വിക്കറ്റില്‍. പ്രോട്ടിയാസിനെതിരെ ഇത്രയും മികച്ച ഭൂതകാലമുള്ള ഒരു താരത്തിനായിരുന്നു ഇന്നലെ കാണിയുടെ റോള്‍ നല്‍കാൻ മാനേജ്മെന്റ് തയാറായത്.




