ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി

ദില്ലി: ഇൻഡിഗോ വിമാന സര്‍വീസ് കൂട്ടത്തോടെ റദ്ദാക്കിയതിൽ ടിക്കറ്റ് റീഫണ്ട് നൽകിയതിന്‍റെ കണക്ക് വ്യോമയാന മന്ത്രാലയം പുറത്തുവിട്ടു. ഡിസംബർ ഒന്നു മുതൽ ഏഴു വരെയുള്ള 5,86,705 ബുക്കിങ്ങുകളുടെ തുകയാണ് ഏറ്റവും ഒടുവിലായി തിരിച്ചു നൽകിയത്. ഈയിനത്തിൽ 569.65 കോടി രൂപയാണ് തിരികെ നൽകിയതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. നവംബർ 21 മുതൽ ഡിസംബർ ഏഴു വരെ 9,55,591 ബുക്കിങ്ങുകളുടെ റീഫണ്ട് തുകയായി 827 കോടി രൂപയാണ് ആകെ യാത്രക്കാർക്ക് തിരികെ നൽകിയെന്നും മന്ത്രാലയം അറിയിച്ചു. 4500 ബാഗേജുകൾ യാത്രക്കാർക്ക് തിരികെ നൽകി. ബാക്കിയുള്ള ബാഗേജുകൾ അടുത്ത 36 മണിക്കൂറിനുള്ളിൽ തിരികെ നൽകും. അതേസമയം, ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വ്യോമയാനമന്ത്രി പാര്‍ലമെന്‍റില്‍ അറിയിച്ചു. നടപടി മറ്റ് വിമാന കമ്പനികള്‍ക്ക് കൂടി പാഠമാകുമെന്നും മന്ത്രി റാം മോഹന്‍ നായിഡു രാജ്യസഭയില്‍ മുന്നറിയിപ്പ് നല്‍കി. ഏഴാം ദിവസവും യാത്രക്കാരെ വലിച്ച് 600ലധികം വിമാന സർവീസുകൾ ഇൻഡിഗോ ഇന്നും റദ്ദാക്കി.




