ടേക്ക് ഓഫിനൊരുങ്ങി എയർ ബസ് വിമാനം, സെക്കൻഡുകൾക്കുള്ളിൽ പുകയിലും തീയിലും മുങ്ങി വിമാനം, ക്യാബിനിൽ 169 യാത്രക്കാർ

സാവോ പോളോ: യാത്രക്കാർ ബോർഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകൾ വയ്ക്കുന്നതിനിടെ അഗ്നിബാധ. പുകയിലും തീയിലും മുങ്ങി യാത്രാ വിമാനം. ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തിലാണ് വലിയ അപകടമുണ്ടായത്. ലതാം എയർലൈന്റെ വിമാനത്തിലാണ് തീ പടർന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാൽ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടൽ വലിയ രീതിയിലുള്ള അപകടം ഒഴിവാക്കി. നിമിഷ നേരം കൊണ്ട് പുക വിമാനത്തെ വളഞ്ഞപ്പോൾ വളരെ വേഗത്തിൽ തീ നിയന്ത്രിക്കാനായതും യാത്രക്കാരെ സമാധാനം പാലിച്ച് പുറത്ത് എത്തിക്കാനും സാധിച്ചതോടെയാണ് വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായത്.
ലഗേജ് ഹാൻഡിലിംഗ് മേഖലയിൽ നിന്നാണ് തീ പടർന്നത്. സാവോ പോളോയിൽ നിന്ന് പോർട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എൽഎ 3418 എന്ന വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. പുകയും അഗ്നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാർ വിമാനത്തിൽ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിന് ഇടയിലാണ അഗ്നിബാധയുണ്ടായത്. എയർബസ് എ320 വിമാനത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാൻ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തിൽ വിശദമാക്കുന്നത്.




