Uncategorized

പകൽ ലോഡ്ജുകളിലുറക്കം, രാത്രി മോഷണം, നാഗാലാൻഡ് സ്വദേശിയെ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി അതിഥി തൊഴിലാളി സഹോദരങ്ങൾ

കൊച്ചി: പകൽ സമയത്ത് കൊച്ചിയിലെ പല ലോഡ്ജുകളിൽ തങ്ങി രാത്രി മോഷണത്തിന് ഇറങ്ങുന്ന നാഗാലാൻഡ് സ്വദേശിയ കേരള പൊലീസിനെ ഏൽപ്പിച്ച് അതിഥി തൊഴിലാളികൾ. പകൽ പരമാവധി സമയം ജില്ലയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിക്കും, രാത്രിയായാൽ മോഷണത്തിനിറങ്ങും. ഇതായിരുന്നു നാഗാലാൻഡ് സ്വദേശി യെപ്റ്റോ ജിമോ(28)യുടെ രീതി. രണ്ട് ആഴ്ച മുൻപാണ് സഹോദരൻ അയ്യപ്പൻ റോഡിൽ കടവന്ത്ര ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന വിനോദ് ബാബുവിന്റെ എക്സ്പ്രസ് എന്ന സ്ഥാപനത്തിൽ നിന്നും യെപ്റ്റോ ജിമോ മൊബൈൽ ഫോണുകൾ മോഷ്ടിച്ചത്. നവംബർ 20-ന് പുലർച്ചെ 1.55ന് ആണ് സംഭവം. ഇവിടെ ജോലി ചെയ്തിരുന്ന ഒഡീഷക്കാരായ മൂന്ന് സഹോദരങ്ങൾ സ്ഥാപനത്തിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. സംഭവ ദിവസം സഹോദരങ്ങളിൽ ഒരാൾ രാത്രി പുറത്തിയ സമയം നോക്കിയാണ് പ്രതി മോഷണം നടത്തിയത്. രണ്ട് സ്മാർട് ഫോണുകളാണ് യെപ്റ്റോ ജിമോ കൈക്കലാക്കിയത്. സംഭവ ദിവസത്തെ സിസി ടിവി ദൃശ്യങ്ങൾ കണ്ടെത്തി ഉടമ സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ വിവരം കൈമാറിയിരുന്നു.

മോഷണം നടത്തിയിട്ടും പിടിക്കപ്പെട്ടില്ലെന്ന് കണ്ടതോടെ, കൂടുതൽ സാധനങ്ങൾ മോഷ്ടിക്കാൻ ലക്ഷ്യമിട്ട് നടന്നിരുന്ന പ്രതി കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിക്ക് വീണ്ടുമെത്തി. ഇതേസമയം, പ്രതിയെ തിരിച്ചറിഞ്ഞ, കാർ വാഷിംഗ് സ്ഥാപനത്തിന് മുന്നിലെ റസ്റ്റോറന്റിലെ ജീവനക്കാരൻ ഇതര സംസ്ഥാന ജീവനക്കാരായ സഹോദരങ്ങളെ വിവരമറിയിച്ചു. തുടർന്ന് മൂവരും ചേർന്ന് ഇയാളെ പിടികൂടി കടവന്ത്ര പൊലീസിന് കൈമാറുകയായിരുന്നു. ഇയാൾ താമസിക്കുന്ന രവിപുരത്തെ ലോഡ്ജിൽ പൊലീസ് നടത്തിയ പരിശോധനയിൽ മോഷണം പോയ ഏഴ് മൊബൈൽ ഫോണുകൾ കൂടി കണ്ടെത്തി. പ്രതി മയക്ക് മരുന്നിന് അടിമയാണെന്നാണ് പൊലീസ് കരുതുന്നത്. നാഗാലാൻഡ് പൊലീസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നും കടവന്ത്ര പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button