എട്ടാം ദിവസവും ഒളിവിൽ തന്നെ; ബലാത്സംഗ കേസിൽ രാഹുലിനെത്തേടി അന്വേഷണ സംഘം, പൊലീസിൽ നിന്ന് വിവരം ചോരുന്നതായി സംശയം

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ എട്ടാം ദിവസവും ഒളിവിൽ. കർണാടകയുടെ വിവിധ ഇടങ്ങളിൽ രാഹുൽ ഒളിവിൽ താമസിക്കുന്നതായാണ് വിവരം. അതിനിടെ രാഹുലിന്റെ മുൻകൂർ ജാമ്യ അപേക്ഷയിൽ തിരുവനന്തപുരം ജില്ലാ കോടതിയുടെ വിധി ഇന്നുണ്ടായേക്കും. ജാമ്യ അപേക്ഷയിൽ തുടർവാദം ഇന്ന് നടക്കും. രാഹുലിനെതിരെ കൂടുതൽ തെളിവുകൾ പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കും.
രാഹുലിനെ തേടി പ്രത്യേക അന്വേഷണ സംഘം വയനാട് – കർണാടക അതിർത്തിയിലെത്തിയിരിക്കുകയാണ്. രാഹുൽ ഒളിച്ചു താമസിച്ച സ്ഥലങ്ങളിൽ നിന്ന് അന്വേഷണ സംഘം എത്തുന്നതിനു തൊട്ട് മുമ്പ് രക്ഷപെട്ടത് സംശയം ഉയർത്തുന്നു. പൊലീസിൽ നിന്ന് വിവരം ചോരുന്നതായാണ് സംശയം. SIT യുടെ നീക്കങ്ങൾ പൂർണമായും രഹസ്യ സ്വഭാവത്തിൽ ആകണമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശം.
യുവതിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാകും കോടതിയിൽ സമർപ്പിക്കുക. ഉഭയ സമ്മതപ്രകാരമുള്ള ബന്ധമാണ് യുവതിയുമായി ഉണ്ടായിരുന്നതെന്നും ബലാത്സംഗം ചെയ്യുകയോ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തിട്ടില്ലെന്നുമാണ് രാഹുലിൻ്റെ വാദം. എന്നാൽ രാഹുൽ യുവതിയെ ബലാത്സംഗം ചെയ്തതിനും ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചതിനും തെളിവുകളും സാക്ഷി മൊഴികളും ഉണ്ടെന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നത്.
അതേ സമയം ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ വൈകുന്നതിൽ ഹൈക്കമാന്റിന് അതൃപ്തി. പരാതി ലഭിച്ചതിന് പിന്നാലെ സംസ്ഥാന നേതൃത്വത്തിനോട് ഉചിതമായ നടപടി സ്വീകരിക്കാൻ എഐസിസി നിർദേശം നൽകിയിരുന്നു. എന്നാൽ കോടതിവിധി കാത്തിരിക്കുകയാണ് കെപിസിസി നേതൃത്വം.
ഇതിനെതിരെ സംസ്ഥാന നേതാക്കൾക്കിടയിലും ഭിന്നത രൂപപ്പെട്ടു കഴിഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, രമേശ് ചെന്നിത്തല, വി എം സുധീരൻ, കെ മുരളീധരൻ അടക്കമുള്ളവർ നിലപാട് കെപിസിസി നേതൃത്വത്തെയും എഐസിസിയെയും അറിയിച്ചു. പുറത്താക്കൽ അല്ലാതെ മുഖം രക്ഷിക്കാൻ മറ്റു നടപടികൾ ഇല്ലെന്നാണ് ഭൂരിഭാഗത്തിന്റെയും നിലപാട്.




