രോഹിത്തും കോലിയും തന്നെ പ്രതീക്ഷ; പരമ്പര ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പര വിജയം ഉറപ്പിക്കാൻ ഇന്ത്യ ഇന്ന് രണ്ടാം മല്‍സരത്തിന്. മുതിര്‍ന്ന താരങ്ങളും മാനേജ്മെന്റും തമ്മില്‍ അസ്വാരസ്യം പുകയുന്നതിനിടെ നടക്കുന്ന റായ്പൂര്‍ ഏകദിനത്തിലും, പ്രതീക്ഷ വിരാട് കോലിയിലും രോഹിത് ശര്‍മയിലുമാണ്. ടീമിലെ അഭിപ്രായവ്യത്യാസങ്ങളില്‍ ബിസിസിഐ ഇടപെടലും ഇന്ന് പ്രതീക്ഷിക്കുന്നു.
വിരാട് കോലിയുടെ മിന്നും ഫോമിലും രോഹിത് ശർമയുടെ കരുത്തുറ്റ സാന്നിധ്യത്തിലും പ്രതീക്ഷവച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങുന്നത്. കളിച്ച അവസാന രണ്ട് ഏകദിനങ്ങളിലും ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച റോക്കോ സഖ്യം, 2027 ദക്ഷിണാഫ്രിക്കൻ ലോകകപ്പിനുള്ള ടീമിൽ ഇടം നേടാൻ സാധ്യമായതെല്ലാം ചെയ്യും. ലോകകപ്പിൽ ഇരുവരുടെയും പങ്കാളിത്തത്തെക്കുറിച്ച് സിലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കറും പരിശീലകൻ ഗംഭീറും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇരുപക്ഷവും തമ്മിൽ പുകയുന്ന അസ്വാരസ്യങ്ങളുടെ പ്രധാനകാരണവും ഇതാണെന്നാണ് കരുതപ്പെടുന്നത്.




