Uncategorized

ശ്രീലങ്കയ്ക്ക് സഹായവുമായി പാക്ക് വിമാനം: വഴിമുടക്കാതെ ഇന്ത്യ, അതിവേഗം അനുമതി നൽകി; തെറ്റിദ്ധരിപ്പിച്ച് പാക്കിസ്ഥാൻ

ഡൽഹി∙ ദിത്വ ചുഴലിക്കാറ്റ് നാശം വിതച്ച ശ്രീലങ്കയിലേക്ക് സഹായവുമായി പോയ പാക്ക് വിമാനത്തിന് വ്യോമാതിർത്തി കടക്കാൻ ഇന്ത്യ അതിവേഗം അനുമതി നൽകി. എന്നാൽ പാക്കിസ്‌ഥാൻ ഭരണകൂടത്തിൽ നിന്നുള്ള ഉന്നതരെ ഉദ്ധരിച്ച് പാക്ക് മാധ്യമങ്ങളിൽ വന്ന വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. പാക്ക് വിമാനത്തിന് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കാൻ ഇന്ത്യ അനുമതി നിഷേധിച്ചെന്നായിരുന്നു വാർത്ത. ഇതിനെ ശക്തമായ ഭാഷയിൽ ഇന്ത്യ അപലപിച്ചു. പാക്കിസ്ഥാന്റെ ഈ അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും ഇന്ത്യ പ്രതികരിച്ചു.

ശ്രീലങ്കയിൽ ഇന്ത്യ ഇതിനകം സഹായമെത്തിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്നലെ പാക്കിസ്ഥാനിൽ നിന്ന് സഹായവുമായി വിമാനം ഇന്ത്യൻ അതിർത്തി വഴി ശ്രീലങ്കയിലേക്ക് പോകാൻ അനുമതി തേടിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപേക്ഷയെത്തിയത്. ഇക്കാര്യം വിശദമായി പരിശോധിച്ച ശേഷം ഇന്നലെ വൈകിട്ട് നാലരയോടെ പാക്ക് വിമാനത്തിന് ഇന്ത്യൻ വ്യോമാതിർത്തി വഴി പോകാൻ ഇന്ത്യ അനുമതി നൽകുകയും ചെയ്തു. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് പാക്ക് വ്യോമപാത ഉപയോഗിക്കാൻ അനുമതി നിഷേധിച്ചിട്ടും അടിയന്തര സാഹചര്യത്തിൽ ഇന്ത്യ വഴിമുടക്കിയില്ലെന്ന് വ്യോമസേനാ ഉന്നത ഉദ്യോഗസ്ഥർ ഊന്നിപ്പറഞ്ഞു.

ദിത്വ ചുഴലിക്കാറ്റിൽ ശ്രീലങ്കയിൽ 335 പേരാണ് ഇതുവരെ മരിച്ചത്. നിരവധി പേരെ കാണാതായി. ശ്രീലങ്കയുടെ ദുരന്തത്തിൽ സഹായഹസ്തവുമായി ഇന്ത്യ ആദ്യം മുതൽ കൂടെയുണ്ട്. ഓപ്പറേഷൻ സാഗർ ബന്ധുവിന്റെ ഭാഗമായി ദേശീയ ദുരന്തനിവാരണസേനയുടെ 80 അംഗ സംഘത്തെയാണ് ഇന്ത്യ അയച്ചത്. വിവിധയിടങ്ങളിൽ കുടുങ്ങിയ യാത്രക്കാരെയും രോഗികളെയും വ്യോമസേനയുടെ ഹെലികോപ്റ്ററുകൾ രക്ഷിച്ചു. വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്തിൽനിന്നുള്ള 2 ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിലുണ്ട്. 53 ടൺ ദുരിതാശ്വാസ സാമഗ്രികൾ ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്. രണ്ട് ഇന്ത്യൻ നാവികസേനാ കപ്പലുകളിൽ നിന്ന് 9.5 ടൺ അടിയന്തര റേഷൻ ഇന്ത്യ കൈമാറി. ടെന്റുകൾ, ടാർപോളിനുകൾ, പുതപ്പുകൾ, ശുചിത്വ കിറ്റുകൾ, റെഡി-ടു-ഈറ്റ് ഭക്ഷണ സാധനങ്ങൾ, മരുന്നുകൾ, ശസ്ത്രക്രിയ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ 31.5 ടൺ ദുരിതാശ്വാസ വസ്തുക്കൾ ഉടൻ ലങ്കയിൽ ഇന്ത്യ എത്തിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button