കെ സോട്ടോയിൽ നിന്ന് രാജിവച്ച് ഡോ.മോഹൻദാസ്; നടപടി പ്രവർത്തനങ്ങളെ വിമർശിച്ച് പോസ്റ്റിട്ടതിൽ വിശദീകരണം തേടിയതിനു പിന്നാലെ

തിരുവനന്തപുരം∙ സര്‍ക്കാരിന്റെ മരണാനന്തര അവയവദാന ഏജന്‍സിയായ കെ സോട്ടോയില്‍നിന്ന് രാജിവച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ നെഫ്രോളജി വിഭാഗം മേധാവി ഡോ.മോഹന്‍ദാസ്. കെ സോട്ടോയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതില്‍ ആരോഗ്യവകുപ്പ് വിശദീകരണം തേടിയതിനു പിന്നാലെയാണ് രാജി. വ്യക്തിപരവും ആരോഗ്യപരവുമായ കാരണങ്ങളാല്‍ കെ സോട്ടോ സൗത്ത് സോണ്‍ നോഡല്‍ ഓഫിസര്‍ പോസ്റ്റ് രാജിവയ്ക്കുന്നുവെന്നാണ് ഡോ. മോഹന്‍ദാസ് സമൂഹമാധ്യമത്തില്‍ കുറിച്ചത്.
‘‘ഇനി മുതല്‍ കെ സോട്ടോയുമായി ഒരു ബന്ധവുമില്ല. അഭിപ്രായ സ്വാതന്ത്ര്യം, ഭരണഘടന എനിക്കു നല്‍കുന്ന മൗലികാവകാശമാണ്. ഞാന്‍ ഭരണഘടനയിലും ജനാധിപത്യത്തിലും അംബേദ്കറിലും വിശ്വസിക്കുന്നു’’ – ഡോക്ടറുടെ കുറിപ്പില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് ഡോ.ഹാരിസ് ചിറയ്ക്കല്‍ വെളിപ്പെടുത്തിയതിനു പിന്നാലെ കെ സോട്ടോയെ വിമര്‍ശിച്ച് ഡോ.മോഹന്‍ദാസും പോസ്റ്റിട്ടിരുന്നു. കെ.സോട്ടോ പ്രവര്‍ത്തനം പരാജയമാണെന്നും വൃക്കമാറ്റ ശസ്ത്രക്രിയകള്‍ ശരിയായി നടക്കുന്നില്ല എന്നുമായിരുന്നു വിമര്‍ശനം. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചെങ്കിലും ആരോഗ്യവകുപ്പ് ഡോക്ടറിൽനിന്നു വിശദീകരണം തേടിയിരുന്നു.




