Uncategorized

‘വിവാഹം നടത്താമെന്ന് പറഞ്ഞു, ഒടുവിൽ വഞ്ചിച്ചു’; കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് പെൺകുട്ടി, ദുരഭിമാനക്കൊലയിൽ 6 പേർ അറസ്റ്റിൽ

മുംബൈ∙ ജാതിവെറിയുടെ പേരിൽ മകളുടെ കാമുകനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയുടെ ബന്ധുക്കൾ പിടിയിൽ. രാജ്യത്ത ഞെട്ടിച്ച സാക്ഷം കൊലപാതകത്തിലാണ് പെൺകുട്ടിയുടെ സഹോദരന്മാരായ ഹിമേഷ്, സാഹിൽ, പിതാവ് ഗജാനൻ മാമിദ്വാർ, എന്നിവരടക്കം 6 പേർ അറസ്റ്റിലായത്. സാക്ഷം കൊല്ലപ്പെട്ടതിനു പിന്നാലെ പെൺകുട്ടി മൃതദേഹത്തെ വിവാഹം കഴിക്കുകയും മരുമകളായി സാക്ഷമിന്റെ വീട്ടിൽ കഴിയുമെന്നു പറയുകയും ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ നന്ദേഡിലായിരുന്നു രാജ്യത്തെ ഞെട്ടിച്ച ദുരഭിമാനക്കൊല നടന്നത്.

വ്യത്യസ്ത ജാതിയിലുള്ള സാക്ഷം ടേറ്റിനെ (20) പ്രണയിച്ചതിന്റെ പേരിലാണ് ആഞ്ചൽ മാമിദ്വാറിന്റെ (21) ബന്ധുക്കൾ ചേർന്ന് യുവാവിനെ തല്ലിക്കൊന്നത്. സാക്ഷമിന്റെ മൃതദേഹത്തെ ആഞ്ചൽ വിവാഹം കഴിക്കുന്നതിന്റെ ഹൃദയഭേദകമായ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ‘‘വിവാഹം കഴിക്കാനുള്ള ഞങ്ങളുടെ തീരുമാനം അംഗീകരിക്കുമെന്ന് കുടുംബാംഗങ്ങൾ ഉറപ്പുനൽകിയിരുന്നു. ഞങ്ങൾ മൂന്ന് വർഷമായി ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. ഞങ്ങളുടെ വിവാഹം നടത്താമെന്ന് എന്റെ സഹോദരന്മാർ അടക്കം എനിക്ക് ഉറപ്പ് നൽകിയിരുന്നു. പക്ഷേ അവസാന നിമിഷം അവർ ഞങ്ങളെ വഞ്ചിച്ചു. അവർ അവനോട് നല്ല രീതിയിൽ പെരുമാറുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. എല്ലാം ശരിയാണെന്ന് അവർ അവനെ ബോധ്യപ്പെടുത്തി. ഇതിനുപിന്നാലെയാണ് കൊലപാതകം നടന്നത്’’ – ആഞ്ചൽ പറഞ്ഞു

‘‘എന്റെ കുടുംബാംഗങ്ങൾ സാക്ഷം ഒരു ‘ജയ് ഭീംവാല’ ആണെന്ന് പറഞ്ഞു. ഒരു ദിവസം, എന്റെ അച്ഛൻ സാക്ഷമിനോട് എന്നെ വിവാഹം കഴിക്കണമെങ്കിൽ നമ്മുടെ മതമായ ഹിന്ദു ധർമത്തിലേക്കു വരണമെന്നു പറഞ്ഞു. എന്നെ വിവാഹം കഴിക്കാൻ സാക്ഷം എന്തും ചെയ്യാൻ തയാറായിരുന്നു. പക്ഷേ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. സാക്ഷം കൊല്ലപ്പെട്ട ദിവസം രാവിലെ 11 മണിയോടെ, എന്റെ ഇളയ സഹോദരൻ എന്നെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. സാക്ഷമിനെതിരെ വ്യാജ പരാതി നൽകാൻ ആവശ്യപ്പെട്ടു. ഞാൻ അത് വിസമ്മതിച്ചു. പിന്നാലെ സഹോദരൻ ഹിമേഷ് സാക്ഷമിനെ കൊലപ്പെടുത്തി’’ – ആഞ്ചൽ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button