മുരിങ്ങക്കായ തൊട്ടാൽ ഞെട്ടും; കിലോയ്ക്ക് വില 600 രൂപ

സാമ്പാറിൽ മുങ്ങിത്തപ്പിയാലും ഒരു കഷണം മുരിങ്ങക്കായ കിട്ടില്ല. അവിയലിലും സ്ഥിതി അതുതന്നെ. രുചിയൽപ്പം കുറഞ്ഞാലും തത്‌കാലം മുരിങ്ങക്കായ വേണ്ടെന്ന തീരുമാനത്തിലാണ് വീടുകളും ഹോട്ടലുകളും. സംസ്ഥാനത്ത് മുരിങ്ങക്കായയുടെ വില റോക്കറ്റ് പോലെയാണ് കുതിക്കുന്നത്. ആഴ്ചകൾക്കു മുൻപേ കിലോയ്ക്ക് 130-150 രൂപയുണ്ടായിരുന്ന വില ഇപ്പോൾ 600 രൂപ വരെയെത്തി. മാർക്കറ്റുകളിൽവരെ കിട്ടാനുമില്ല. വലിയ കടകളിൽപോലും ഏതാനും കിലോ മാത്രമാണുള്ളത്. ഇത്ര വലിയ വില നൽകി ആരും വാങ്ങില്ലെന്നതിനാൽ സാധനം എടുക്കുന്നില്ലെന്ന് ചില്ലറ വിൽപ്പനക്കാർ പറയുന്നു. അതേസമയം കാഞ്ഞിരപ്പള്ളിയിൽ ഒരുമാസത്തിനിടെ മുരിങ്ങക്കാ വില പത്തിരിട്ടിയിലധികം വർധിച്ചു. കഴിഞ്ഞ മാസം 30 രൂപ വിലയുണ്ടായിരുന്ന മുരിങ്ങക്കായ്ക്ക് ഇവിടെ 380 രൂപയായി. നാടൻ മുരിങ്ങക്കായ്ക്ക് 420 രൂപ വരെ നൽകണം. വിളവെടുപ്പ് കാലം കഴിഞ്ഞതാണ് വില ഉയരാൻ കാരണമായി വ്യാപാരികൾ പറയുന്നത്.




