സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറായില്ല; അടൂരിൽ 2 വിമത സ്ഥാനാർത്ഥികളെ പുറത്താക്കി സിപിഐഎം

തദ്ദേശ തിരഞ്ഞെടുപ്പിൽ വിമത സ്ഥാനാർത്ഥികളെ പാർട്ടിയിൽ നിന്നും സിപിഐഎം പുറത്താക്കി. അടൂർ നഗരസഭ 24-ാം വാർഡിലെ വിമത സ്ഥാനാർത്ഥി സുമ നരേന്ദ്രയെ പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഐഎം അടൂർ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു സുമ.
22-ാം വാർഡിലെ വിമത സ്ഥാനാർത്ഥിയായ ബ്രാഞ്ച് അംഗം ബീനാ ബാബുവിനെയും പുറത്താക്കി. സിപിഐഎം ഏരിയ ജില്ലാ നേതൃത്വങ്ങൾ ഇടപെട്ടിട്ടും ഇരുവരും സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ തയ്യാറായിരുന്നില്ല.
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ ആകെ 75,632 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. 39,604 സ്ത്രീകളും, 36,027 പുരുഷന്മാരും, ഒരു ട്രാൻസ്ജെൻഡറും ഇത്തവണ സ്ഥാനാർത്ഥികളായുണ്ട്. 2020-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 21,865 വാർഡുകളിലായി 75,013 സ്ഥാനാർത്ഥികളായിരുന്നു മത്സരിച്ചത്.
ഇത്തവണ മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. 8,378 പേരാണ് ഇവിടെ മത്സരിക്കുന്നത്. 1,967 സ്ഥാനാർത്ഥികൾ മത്സരിക്കുന്ന വയനാട്ടിലാണ് ഏറ്റവും കുറവ്.
ഏറ്റവും കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ ഉള്ളതും മലപ്പുറം ജില്ലയിലാണ്. ഇവിടെ 4,017 പേരാണ് മത്സരിക്കുന്നത്. ഇതിന് പിന്നാലെ എറണാകുളം, തൃശൂർ ജില്ലകളിലാണ് സ്ത്രീ സ്ഥാനാർത്ഥികളുടെ എണ്ണം കൂടുതലുള്ളത്.




