പ്രഭാത ഭക്ഷണ മേശയിൽ നേതൃമാറ്റ വിവാദം ആറി തണുത്തോ? മഞ്ഞുരുക്കത്തിൻ്റെ സൂചന നൽകി ഡികെയും സിദ്ധരാമയ്യയും

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തമ്മിൽ നടന്ന പ്രഭാതഭക്ഷണ കൂടിക്കാഴ്ച അവസാനിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും ഐക്യത്തിൻ്റെ സന്ദേശമാണ് നൽകിയത്. ‘ഐക്യം തുടരും. ഞങ്ങൾ ഒരുമിച്ച് ഐക്യത്തോടെ മുന്നോട്ട് പോകും. ഞങ്ങൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ഭിന്നതയില്ല എന്നായിരുന്നു’ പ്രഭാതഭക്ഷണ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളുടെയും പ്രതികരണം.
ഹൈക്കാമാൻഡിൻ്റെ നിർദ്ദേശം അനുസരിക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി. ഡി കെ ശിവകുമാറുമായി ഒരു അഭിപ്രായ ഭിന്നതയുമില്ലെന്നും ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് മാധ്യമങ്ങളാണെന്നും സിദ്ധരാമയ്യ പറഞ്ഞു. തെറ്റായ ആരോപണങ്ങൾ സൃഷ്ടിക്കുകയാണെന്നും സിദ്ധരാമയ്യ കുറ്റപ്പെടുത്തി. 2028ലെ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ തന്ത്രങ്ങൾ തങ്ങൾ സംസാരിച്ചുവെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ‘രണ്ട് ദിവസം മുമ്പ് കെ സി വേണുഗോപാൽ വിളിച്ചെന്നും ഡി കെ ശിവകുമാറിനെ പ്രഭാതഭക്ഷണത്തിന് വിളിക്കണമെന്ന് നിർദ്ദേശിച്ചെന്നും സിദ്ധരാമയ്യ വെളിപ്പെടുത്തി. വേണുഗോപാൽ ഡി കെയോടും ഇത് പറഞ്ഞു. ഡി കെ അദ്ദേഹത്തിൻ്റെ വീട്ടിലേയ്ക്ക് എന്നെയും ക്ഷണിച്ചും. എന്തായാലും എൻ്റെ വീട്ടിൽ തന്നെ പ്രഭാതഭക്ഷണ യോഗം ചേരാൻ തീരുമാനിക്കുകയായിരുന്നു’ എന്നും സിദ്ധരാമയ്യ വ്യക്തമാക്കി.




