സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് വീട്ടിലേക്കെന്ന് പറഞ്ഞ് പോയി, പിന്നെ കണ്ടത് പരിക്കേറ്റ് റോഡിൽ, ദുരൂഹത നീങ്ങി, മരണം കാറിടിച്ചെന്ന് കണ്ടെത്തൽ

ചേർത്തല: മൂന്ന് മാസം മുമ്പ് പള്ളിപ്പുറത്ത് റോഡരികിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണം കാറിടിച്ചാണെന്ന് ചേർത്തല പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. ഓഗസ്റ്റ് 27-ന് രാവിലെ ചേർത്തല അരൂക്കുറ്റി റോഡിൽ പള്ളിപ്പുറം മലബാർ സിമന്റ്‌സിന് തെക്കുവശം തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ കണ്ടെത്തിയ ചേർത്തല ചക്കരക്കുളം വള്ളപ്പുരയ്ക്കൽ വീട്ടിൽ പ്രണവിനാണ് (32) ഒടുവിൽ മരണമുണ്ടായത്.
ആരും ആശുപത്രിയിലെത്തിക്കാതിരുന്നതിനെ തുടർന്ന് ചേർത്തല പൊലീസ് പ്രണവിനെ താലൂക്ക് ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. നീണ്ട നാൾ അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞ പ്രണവിന് ബോധം തെളിഞ്ഞുവെങ്കിലും വ്യക്തമായ ഓർമ്മ നഷ്ടപ്പെട്ടിരുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് രണ്ട് മാസത്തിന് ശേഷം ഒക്ടോബർ 27-ന് പ്രണവ് മരണപ്പെട്ടു.
അസ്വാഭാവിക മരണത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോക്സോ ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്ന പ്രണവ് ഓഗസ്റ്റ് 26-ന് രാത്രി സുഹൃത്തുക്കളുമൊത്ത് മദ്യപിച്ച ശേഷം വീട്ടിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. സമീപകാലത്തെ വഴക്കുകളും ക്രിമിനൽ പശ്ചാത്തലവും കാരണം സംഭവത്തിൽ നിരവധി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു




