രാഹുലിനെതിരായ കേസിൽ സുഹൃത്തും പ്രതി; ഗുളിക കഴിച്ചില്ലെങ്കിൽ ജീവനൊടുക്കുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയതായി മൊഴി

തിരുവനന്തപുരം: യുവതിയുടെ പരാതിയില്‍ എടുത്ത കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ സുഹൃത്തിനെയും പ്രതി ചേര്‍ത്തു. രാഹുല്‍ മാങ്കൂട്ടത്തിലിന് പുറമെ സുഹൃത്ത് ജോബി ജോസഫിനെയാണ് കേസില്‍ പ്രതി ചേര്‍ത്തത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ബെംഗളൂരുവില്‍ നിന്ന് യുവതിക്ക് ഗുളിക എത്തിച്ചുനല്‍കിയത് ജോബി ജോസഫാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പത്തനംതിട്ട അടൂര്‍ സ്വദേശിയായ ജോബി ഡോക്ടറുടെ കുറിപ്പടിയില്ലാതെയായിരുന്നു മരുന്ന് എത്തിച്ചുനല്‍കിയതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ബിനിനസ്സുകാരനാണ് ജോബി.
ബിഎന്‍എസ് 64 അധികാരത്തിന്റെ സ്വാധീനം ഉപയോഗിച്ചുള്ള ബലാത്സംഗം, ബിഎന്‍എസ് 89 നിര്‍ബന്ധിത ഗര്‍ഭഛിദ്രം, ബിഎന്‍എസ് 319 വിശ്വാസ വഞ്ചന, ബിഎന്‍എസ് 351 ഭീഷണിപ്പെടുത്തല്‍ ഐടി നിയമം 66 ഫോണിലൂടെ ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്. ഗര്‍ഭച്ഛിദ്രം നടത്താന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിര്‍ബന്ധിച്ച് മരുന്ന് കഴിപ്പിച്ചുവെന്നായിരുന്നു യുവതി പൊലീസിന് മൊഴി നല്‍കിയത്. ബെംഗളൂരുവില്‍ നിന്ന് രാഹുലിന്റെ സുഹൃത്ത് മരുന്ന് എത്തിച്ചു നല്‍കിയെന്നും മരുന്ന് കഴിച്ചെന്ന് വീഡിയോ കോള്‍ വിളിച്ച് രാഹുല്‍ ഉറപ്പ് വരുത്തിയെന്നും യുവതി പൊലീസിനോട് പറഞ്ഞിരുന്നു. രാഹുല്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതായി യുവതി പൊലീസിനോട് പറഞ്ഞു. മരുന്നു കഴിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഈ സമ്മര്‍ദ്ദത്തിലാണ് മരുന്ന് കഴിച്ചതെന്നും യുവതി പറയുന്നു.




