വാസുവും പത്മകുമാറും പിണറായിയുടെ അടുത്ത അനുയായികള്‍, ശരിയായ അന്വേഷണം നടന്നാൽ അവസാനം എത്തുക ക്ലിഫ് ഹൗസിൽ; കെ സുരേന്ദ്രൻ

കോഴിക്കോട്: ശബരിമല സ്വര്‍ണ കൊള്ളയിൽ ആളുകളുടെ കണ്ണിൽ പൊടിയിടുന്ന അന്വേഷണം ആണ് നടക്കുന്നതെന്നും സൂത്രധാരന്മാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ അന്വേഷണ സംഘത്തിന് താല്പര്യമില്ലെന്നും ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ശബരിമല സ്വർണ കൊള്ള കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി കോഴിക്കോട് നടത്തുന്ന ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ സുരേന്ദ്രൻ. സ്വര്‍ണ കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്തശേഷം വേണം തന്ത്രിമാരുടെ മൊഴി എടുക്കാൻ. പത്മകുമാർ പിണറായി വിജയന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ്. അതുകൊണ്ടണ് പാർട്ടിയിൽ നിന്ന് പുറത്താക്കത്തതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിലാണ് സ്വർണ്ണക്കൊള്ള ആസൂത്രണം ചെയ്തിരിക്കുന്നത്. എൻ വാസുവും എ പത്മകുമാറും പിണറായി വിജയന്‍റെ അടുത്ത അനുയായികളാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് കൊള്ള നടന്നത്.
ശരിയായ അന്വേഷണം നടന്നാൽ സ്വർണ കൊള്ള ഏറ്റവും അവസാനം എത്തുക ക്ലിഫ് ഹൗസിലേക്കായിരിക്കും. മുഖ്യമന്ത്രിയുടെ അറിവില്ലാതെ ഈ കൊള്ള നടക്കില്ല. നവോത്ഥാനത്തിന്‍റെ മറവിൽ പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ കൊള്ളയടിക്കാൻ പ്ലാൻ ചെയ്തു. എസ്ഐടി അന്വേഷണം പ്രഖ്യാപിച്ച സമയം കടകംപള്ളി സുരേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചർച്ച നടത്തി. ശരിയായ അന്വേഷണം നടത്തിയാൽ യുഡിഎഫ് മന്ത്രിമാരും, ആക്കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്‍റുമാരും അകത്താകും. ഇതറിയാവുന്നത് കൊണ്ടാണ് കോണ്‍ഗ്രസ് വിഷയത്തിൽ കാര്യമായി ഇടപെടാത്തത്.




