Uncategorized

“എസ്ഐആറിലൂടെ നിരവധി പേർക്ക് വോട്ട് നഷ്ടപ്പെടും, വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യം”; ജോയിൻ്റ് കൗൺസിൽ ചെയർമാൻ

തിരുവനന്തപുരം: തീവ്രവോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ നിരവധി പേർക്ക് വോട്ട് നഷ്ടപ്പെടുമെന്ന് ജോയിൻ്റ് കൗൺസിൽ ചെയർമാൻ എസ്. സജീവ്. വിവരങ്ങൾ അപ്‌ലോഡ് ചെയ്യാൻ കഴിയാത്ത സാഹചര്യമാണെന്നും ഇക്കാര്യം വോട്ടർമാരെ അറിയിക്കേണ്ട എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദേശമെന്നും എസ്. സജീവ് ന്യൂസ് മലയാളത്തോട് പറഞ്ഞു. ഫോമുകൾ ഡിജിറ്റൈസ് ചെയ്യുന്നതിൽ മെല്ലെപ്പോക്കാണെന്നും ജോയിൻ്റ് കൗൺസിൽ ചെയർമാൻ ആരോപിച്ചു.

എസ്ഐആറുമായി ബന്ധപ്പെട്ട് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയാണ് ജോയിൻ്റ് കൗൺസിലറുടെ നിർണായക പ്രസ്താവന. ജില്ലാ കലക്ടർമാരുടെ ഭാഗത്ത് നിന്ന് എസ്ഐആർ പൂർത്തിയാക്കാൻ അനൗദ്യോഗിക സമ്മർദമുണ്ടെന്നും എസ്. സജീവ് ആരോപിച്ചു.

രാഷ്ട്രീയപാർട്ടികളും സർവീസ് സംഘടനകളും സൃഷ്ടിച്ചതാണ് പ്രശ്നങ്ങളെന്ന് വരുത്തി തീർക്കാൻ ശ്രമം നടക്കുന്നുണ്ട്. പൊതുജനങ്ങൾക്ക് റവന്യൂ സ്ഥാപനങ്ങളിൽ സേവനങ്ങൾ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർക്ക് അധിക ചുമതല നൽകിയതാണ് പ്രതിസന്ധിക്ക് കാരണമെന്നുമാണ് ജോയിൻ്റ് കൗൺസിൽ ചെയർമാൻ്റെ ആരോപണം.

അതേസമയം എസ്ഐആറിനെതിരെ സിപിഐഎമ്മും സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമ വിരുദ്ധമാണണെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സമർപ്പിച്ച ഹർജിയിൽ പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പമുള്ള എസ്‌ഐആര്‍ ബിഎല്‍ഒമാരെ സമ്മര്‍ദത്തിലാക്കുന്നു എന്നും സിപിഐഎം ഹർജിയിൽ പറയുന്നു. ലക്ഷക്കണക്കിന് വോട്ടര്‍മാരെ എസ്‌ഐആര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്നാണ് സിപിഐഎം വാദം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button