പ്രിൻസിപ്പാളിന്‍റെ ‘ബാഡ് ടച്ച്’; ഒമ്പതാം ക്ലാസുകാരിയുടെ കുറിപ്പ് കണ്ടെത്തി പൊലീസ്

റായ്പൂർ: ഛത്തിസ്ഗഡിലെ ജസ്പൂർ ജില്ലയില്‍ സ്‌കൂളിന്റെ ഹോസ്റ്റൽ മുറിയിൽ ഒമ്പതാം ക്ലാസുകാരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സ്വകാര്യ സ്‌കൂൾ പ്രിൻസിപ്പാള്‍ അറസ്റ്റിൽ. കഴിഞ്ഞ ഞായറാഴ്ചയാണ് കുട്ടി ജീവനൊടുക്കിയത്. ആത്മഹത്യാകുറിപ്പിൽ നിന്നും കുട്ടിയെ ഇയാൾ മാനസികമായും ശാരീരികമായി പീഡിപ്പിച്ചിരുന്നെന്ന് വ്യക്തമായിട്ടുണ്ട്. അനാവശ്യമായി ഇയാൾ കുട്ടിയെ സ്പർശിച്ചിരുന്നു എന്നതടക്കമുള്ള ആരോപണങ്ങളാണ് കത്തിലുള്ളത്. ഇത് സഹിക്കാൻ കഴിയാതെ വന്നതോടെയാണ് കുട്ടി കടുത്ത തീരുമാനമെടുത്തതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതിന് പിന്നാലെ പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തുവെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ഷാഹി മോഹൻ സിങ് പറഞ്ഞു. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കുട്ടി ഉപയോഗിച്ചിരുന്ന മുറി പൊലീസ് സീൽ ചെയ്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുട്ടിയുടെ മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി.ആറാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള റൂറൽ എഡ്യുകേഷൻ കമ്മിറ്റി നടത്തുന്ന സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് ജീവനൊടുക്കിയത്. സ്‌കൂൾ പരിസരത്ത് തന്നെ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഹോസ്റ്റലിലാണ് കുട്ടി താമസിച്ചിരുന്നത്. 22 ആൺകുട്ടികളും 11 പെൺകുട്ടികളുമാണ് ഇവിടെ ഉണ്ടായിരുന്നത്. കൂടുതൽ അന്വേഷണത്തിന് ശേഷമേ മറ്റ് കാര്യങ്ങൾ പുറത്തുവിടാന്‍ സാധിക്കുവെന്നാണ് പൊലീസ് പറയുന്നത്.




