പോലീസിന് നേരേ ബോംബേറിഞ്ഞ കേസിൽ പയ്യന്നൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി അടക്കം രണ്ടുപേർ കുറ്റക്കാർ

കണ്ണൂര്‍: പയ്യന്നൂരില്‍ പോലീസിന് നേരേ ബോംബെറിഞ്ഞ കേസില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. ഡിവൈഎഫ്‌ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമായ വി കെ നിഷാദ്, നന്ദകുമാര്‍ എന്നിവരെയാണ് തളിപ്പറമ്പ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. പ്രതികളിലൊരാളായ നിഷാദ് പയ്യന്നൂര്‍ നഗരസഭ മൊട്ടമ്മല്‍ വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥിയാണ്. പ്രതികളുടെ ശിക്ഷ ചൊവ്വാഴ്ച വിധിക്കും.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം നേതാവ് പി ജയരാജനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ 2012 ഓഗസ്റ്റ് 1നായിരുന്നു കേസിനാസ്പദമായ സംഭവം. ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിക്കുന്നുവെന്ന വിവരമറിഞ്ഞെത്തിയ പോലീസ് വാഹനത്തിന് നേരേ രണ്ടുബൈക്കുകളിലായെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. കേസില്‍ ആകെ 4 പ്രതികളാണുണ്ടായിരുന്നത്. മറ്റു രണ്ടുപ്രതികളെ കോടതി വെറുതെവിട്ടു.




