Uncategorized

ആത്മഹത്യാ ഭീഷണി മുഴക്കിയ ബിഎൽഒയെ സന്ദർശിച്ച് ഉദ്യോഗസ്ഥർ; ജോലിയിൽ നിന്ന് വിടുതൽ നൽകാമെന്ന് അറിയിച്ചു, തുടരാൻ തീരുമാനിച്ച് ആന്‍റണി

കോട്ടയം: എസ്ഐആർ ജോലിക്കിടയുള്ള മാനസിക സമ്മർദത്തെ തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയ പൂഞ്ഞാറിലെ ബിഎൽഒ ആന്‍റണിയെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിൽ കണ്ടു. തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തിലാണ് ആന്‍റണിയെ വീട്ടിലെത്തി കണ്ട് സംസാരിച്ചത്. ജോലിയിൽനിന്ന് വിടുതൽ നൽകാമെന്ന് ഉദ്യോഗസ്ഥർ ആന്‍റണിയെ അറിയിച്ചു. എന്നാൽ ജോലിയിൽ തുടരാം എന്നാണ് ആന്‍റണിയുടെ മറുപടി. കടുത്ത മാനസിക സംഘർഷം ഉണ്ടായപ്പോഴാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശം അയച്ചതെന്നും ആന്‍റണി ഉദ്യോഗസ്ഥരോട് പറഞ്ഞു. ജോലിഭാരം അറിയിച്ചതിനെ തുടർന്ന് ആന്‍റണിയെ സഹായിക്കാൻ മുണ്ടക്കയം വില്ലേജ് ഓഫീസിലെ രണ്ട് ജീവനക്കാരെ കൂടി ചുമതലപ്പെടുത്തി. പൂഞ്ഞാർ മണ്ഡത്തിലെ 110 -ാം ബൂത്തിലെ ബിഎൽഒയാണ് ആന്‍റണി. ദയനീയാവസ്ഥ പറഞ്ഞുകൊണ്ടുള്ളത് ആയിരുന്നു ഉദ്യോഗസ്ഥരുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഇട്ട ഓഡിയോ സന്ദേശം. തനിക്ക് ഈ സമ്മർദം താങ്ങാൻ കഴിയുന്നില്ലെന്നും മാനസിക നില തകർന്നെന്നും ആത്മഹത്യ ചെയ്യാനുള്ള തോന്നലാണ് ഉള്ളതെന്നുമാണ് ആന്‍റണി ഓഡിയോ സന്ദേശത്തിൽ പറയുന്നത്. ഇടുക്കിയിൽ പോളി ടെക്നിക്ക് ജീവനക്കാരനാണ് ഇദ്ദേഹം.

അനീഷിന്‍റെ മരണം

നേരത്തെ കണ്ണൂർ പയ്യന്നൂര്‍ ഏറ്റുകുടുക്കയില്‍ ബിഎല്‍ഒ അനീഷ് ജീവനൊടുക്കിയതും വലിയ വാർത്തയായിരുന്നു. കണ്ണൂരിലെ കുന്നരു യു പി സ്‌കൂളിലെ പ്യൂണ്‍ അനീഷ് ജോര്‍ജിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. എസ്‌ഐആര്‍ ജോലിസംബന്ധിച്ച സമ്മര്‍ദമാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ റിപോർട്ട് തേടിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button