Uncategorized

രാഗം തിയേറ്റര്‍ നടത്തിപ്പുകാരനെ ആക്രമിച്ച സംഭവം; ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലുപേർ പിടിയിൽ, വ്യവസായിലേക്ക് അന്വേഷണം എത്തിക്കാൻ പൊലീസ്

തൃശൂര്‍: തൃശൂര്‍ രാഗം തീയേറ്റര്‍ നടത്തിപ്പുകാരന്‍ സുനിലിനെ ആക്രമിച്ച സംഭവത്തില്‍ നാലു പേർ കസ്റ്റഡിയിൽ. ക്വട്ടേഷൻ നൽകിയയാൾ ഉൾപ്പെടെയുള്ള നാലു പേരാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. തൃശൂർ മണ്ണുത്തി സ്വദേശി സിജോയും സംഘവുമാണ് കസ്റ്റഡിയില്‍. ഒരു വർഷം മുമ്പ് തിയേറ്ററിൽ വന്ന് സുനിലിനെ ഭീക്ഷണിപെടുത്തിയ കേസിൽ പ്രതിയാണ് സിജോ. സുനിലിനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത് ഒരു പ്രവാസി വ്യവസായിയാണ്. മൂന്നു ലക്ഷം രൂപയ്ക്കാണ് ക്വട്ടേഷൻ നൽകിയത്. ആക്രമിക്കാൻ എത്തിയ മൂന്ന് പേര്‍ നിലവില്‍ ഒളിവിലാണ്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിലേക്കെത്തിയത്.

പ്രതികള്‍ സഞ്ചരിച്ച കാറിനെപ്പറ്റി പൊലീസിന് നിര്‍ണായക വിവരം ലഭിച്ചിരുന്നു. പിന്നാലെയാണ് ഇവരെ പിടികൂടുന്നത്. പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റെ കാറാണിതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. രാത്രി പത്തുമണിയോടെയാണ് വെളപ്പായയിലെ സുനിലിന്‍റെ വീടിന് മുന്നില്‍ വെച്ച് ക്വട്ടേഷന്‍ ആക്രമണം ഉണ്ടായത്. കാറില്‍ വന്ന് ഗേറ്റ് തുറക്കാനിറങ്ങുന്നതിനിടെ ആദ്യം ഡ്രൈവറെയും പിന്നീട് സുനിലിനെയും ആയുധധാരികളായ മൂന്നംഗ സംഘം ആക്രമിച്ചു. വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം തീകൊളുത്തിക്കൊല്ലാനാണ് ശ്രമിച്ചതെന്നായിരുന്നു സുനിലിന്‍റെ മൊഴി. തീയേറ്റര്‍, സിനിമാ തര്‍ക്കത്തിലുള്ളവരിലേക്ക് സുനിലിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം പോയിരുന്നു. റോഡുവക്കത്തെ സിസിസിടിവി പരിശോധിച്ചതില്‍ നിന്നാണ് പ്രവാസി വ്യവസായിയുടെ വിശ്വസ്തന്‍റെ കാറാണ് പ്രതികള്‍ ഉപയോഗിച്ചതെന്ന് വ്യക്തമായത്. സുനിലുമായി ചില സിനിമാ സാമ്പത്തിക ഇടപാട് പ്രവാസി വ്യവസായിക്കുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഒരു കൊല്ലം മുമ്പ് ക്വട്ടേഷന്‍ ശ്രമമുണ്ടായി. ആ കേസ് നിലവിലുണ്ട്. അതിന്‍റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രണമെന്നാണ് പൊലീസ് കരുതുന്നത്. പ്രതികള്‍ വലയിലായതിന് പിന്നാലെ വ്യവസായിലേക്ക് അന്വേഷണം എത്തിക്കാനാണ് പൊലീസിന്‍റെ നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button