Uncategorized

44 ദിവസത്തിനിടെ ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചത് 500ഓളം തവണ; സൈനികരെ ഹമാസുകാരൻ ആക്രമിച്ചെന്ന് ഇസ്രയേൽ, തെളിയിക്കാൻ വെല്ലുവിളിച്ച് ഹമാസ്

ഗാസ സിറ്റി: ഗാസയിലെ യെല്ലോ ലൈൻ എന്നറിയപ്പെടുന്ന ഇസ്രയേൽ അധിനിവേശ പ്രദേശത്ത്, ഇസ്രയേൽ സൈനികരെ ഒരു ഹമാസുകാരൻ ആക്രമിച്ചതിനെ തുടർന്നാണ് പുതിയ ആക്രമണങ്ങൾ നടത്തിയതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് പ്രതികരിച്ചു. പ്രതികാരമായി അഞ്ച് മുതിർന്ന ഹമാസുകാരെ വകവരുത്തിയെന്നും ഇസ്രയേൽ അറിയിച്ചു.

അതേസമയം, ഇസ്രയേൽ സൈന്യത്തെ ആക്രമിച്ച പോരാളിയുടെ പേര് വെളിപ്പെടുത്തണമെന്ന് ഹമാസ് ഇസ്രയേലിനോട് ആവശ്യപ്പെട്ടു. കരാറിൽ നിന്ന് ഒഴിഞ്ഞുമാറാനും വീണ്ടും യുദ്ധത്തിലേക്ക് മടങ്ങാനും ഇസ്രയേൽ വ്യാജ ന്യായങ്ങൾ മെനയുകയാണെന്നും ഹമാസ് തിരിച്ചടിച്ചു. അതേസമയം, ഹമാസിൻ്റെ വെല്ലുവിളി സ്വീകരിച്ച് തോക്കുധാരിയായ അക്രമിയുടെ വീഡിയോ ഇസ്രയേൽ സൈന്യം ഒഫീഷ്യൽ എക്സ് പേജിൽ പങ്കുവച്ചിട്ടുണ്ട്.

ഗാസ കരാറിൻ്റെ മധ്യസ്ഥരോടും യുഎസ് ഭരണകൂടത്തോടും ഇസ്രയേലിൻ്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനും ഗാസ കരാർ നടപ്പിലാക്കുന്നതിനും സമ്മർദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ടു. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ മധ്യസ്ഥതയിൽ ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ ഒപ്പുവച്ച വെടിനിർത്തൽ കരാർ നിരന്തരം ലംഘിക്കപ്പെടുകയാണ്. സമാധാന കരാർ നിലവിൽ വന്ന് 44 ദിവസം പിന്നിടുമ്പോൾ 500ഓളം തവണയാണ് ഇസ്രയേൽ സൈന്യം ഗാസയിലെ സാധാരണക്കാർക്ക് നേർക്ക് സായുധ ആക്രമണങ്ങൾ നടത്തിയത്.

ഇസ്രയേൽ തുടരുന്ന കൊടുംക്രൂരതകളുടെ യഥാർത്ഥ കണക്കുകൾ ഗാസ സർക്കാർ തന്നെയാണ് പുറത്തുവിട്ടത്. കഴിഞ്ഞ ഒക്ടോബർ 10 മുതൽ, ഇക്കഴിഞ്ഞ 44 ദിവസത്തിനിടെ ഗാസയിലെ വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടത് 497 തവണയാണെന്ന് ഗാസയിലെ സർക്കാർ മീഡിയ ഓഫീസ് അറിയിച്ചു. ഇതേ കാലയളവിൽ ഇസ്രയേൽ സൈന്യത്തിൻ്റെ ആക്രമണത്തിൽ വയോധികരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 342 പേരാണ് കൊല്ലപ്പെട്ടത്.

ഇസ്രയേൽ വെടിനിർത്തൽ കരാർ തുടർച്ചയായ ലംഘിക്കുന്നതിനെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കരാറുമായി ബന്ധപ്പെട്ട ഈ തുടർചട്ടലംഘനങ്ങൾ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിൻ്റേയും മാനുഷിക പ്രോട്ടോക്കോളിൻ്റേയും നഗ്നമായ ലംഘനമാണ്. ഈ ലംഘനങ്ങളുടെ തുടർച്ചയായി ഗാസയിൽ ശനിയാഴ്ച മാത്രം 27 ഇസ്രയേൽ ആക്രമണങ്ങൾ നേരിട്ടു. ഈ ആക്രമണങ്ങളിൽ ഗാസയിൽ 24 പേർ രക്തസാക്ഷികളാകുകയും 87 പേർക്ക് പരിക്കേൽക്കുകയും ചെയ്തു,” പലസ്തീൻ സർക്കാർ അധികൃതർ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

വെടിനിർത്തൽ കരാറിൽ അനുശാസിച്ചിരുന്നത് പോലെ, തകർന്ന ഇടങ്ങളിലേക്ക് അത്യാവശ്യമായി എത്തേണ്ട അവശ്യ സഹായങ്ങളുടെയും വൈദ്യസഹായങ്ങളുടെയും പൂർണവും സ്വതന്ത്രവുമായ ഒഴുക്ക് ഇസ്രയേൽ നിയന്ത്രിക്കുന്നത് തുടരുകയാണെന്നും പലസ്തീൻ സർക്കാർ മാധ്യമങ്ങളെ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button