കേരളോത്സവത്തിനു ഡിസംബർ 5ന് തിരശ്ശീല

അബുദാബി: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കേരളോത്സവത്തിനു ഡിസംബർ 5ന് തിരശ്ശീല ഉയരുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേരളപ്പിറവി ദിനാഘോഷങ്ങളോടുകൂടി തുടക്കം കുറിച്ചിരിക്കുന്ന അനുബന്ധ പരിപാടികളുടെ സമാപനമായാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.
പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറുന്ന കേരളോത്സവത്തിൽ വിവിധങ്ങളായ ഭക്ഷണസ്റ്റാളുകൾ, വിനോദസ്റ്റാളുകൾ, തട്ടുകടകൾ, പ്രദർശനസ്റ്റാളുകൾ, സൗജന്യ മെഡിക്കൽ ക്യാമ്പ്, ശാസ്ത്ര പ്രദർശനം എന്നിവയുണ്ടാകും. സമാപനദിവസമായ ഡിസംബർ 7ന് പ്രവേശനപാസുകൾ നറുക്കിട്ടെടുത്ത് ഒന്നാം സമ്മാനമായി നിസ്സാൻ മാഗ്നെറ്റ് കാർ ഉൾപ്പെടെ 101 സമ്മാനങ്ങൾ നൽകും. കൂടാതെ രണ്ടാം സമ്മാനമായി 10 ഗ്രാമിൻ്റെ 5 സമ്മാനങ്ങൾ നൽകുമെന്നാണ് ഇത്തവണത്തെ കേരളോത്സവത്തിൻ്റെ മറ്റൊരു പ്രത്യേകത.
1972-ൽ സ്ഥാപിതമായ കേരള സോഷ്യൽ സെൻ്ററിൽ 1,500 സജീവ അംഗങ്ങളും കുടുംബങ്ങളും ഉൾപ്പെടെ 4,500ലധികം വ്യക്തികളുണ്ട്. ഭരത് മുരളി നാടകോത്സവം, ഇൻഡോ അറബ് സാംസ്‌കാരികോത്സവം, ഹ്രസ്വ ചലച്ചിത്രോത്സവം, യുവജനോത്സവം, ജിമ്മി ജോർജ്ജ് വോളിബോൾ ടൂർണ്ണമെൻ്റ് തുടങ്ങി നിരവധി പരിപാടികൾ കേരള സോഷ്യൽ സെൻ്റർ സംഘടിപ്പിച്ചു.
കേരള സോഷ്യൽ സെൻ്റർ പ്രസിഡൻ്റ് ടി കെ മനോജ്, ജനറൽ സെക്രട്ടറി സജീഷ് നായർ, ഫൈനാൻസ് കൺവീനർ അഡ്വ. അൻസാരി സൈനുദ്ദീൻ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എ കെ ബീരാൻകുട്ടി, കലാവിഭാഗം സെക്രട്ടറി ഹാരിസ് ഹുസ്സൈൻ, സാഹിത്യവിഭാഗം സെക്രട്ടറി നിഖിൽ ഹുസ്സൈൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.




