Uncategorized

അമേരിക്കയിൽ ട്രംപിൻ്റെ അനധികൃത കുടിയേറ്റ വിരുദ്ധ ഓപ്പറേഷൻ തുടരുന്നു; ചിക്കാഗോയ്ക്ക് പിന്നാലെ നോർത്ത് കാരോലിനയിലെ ഷാർലറ്റിൽ അറസ്റ്റിലായത് 100 ഓളം പേർ

വാഷിങ്ടൺ: യുഎസിലെ അനധികൃത കുടിയേറ്റക്കാർക്കെതിരായ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ നടപടി വാഷിങ്ടൺ ഡിസിക്കും ലോസ് ഏഞ്ചൽസിനും ചിക്കാഗോയ്ക്കും ശേഷം നോർത്ത് കാരോലിനയിലെ ഷാർലറ്റിലും ആരംഭിച്ചു. ഡിപ്പാർട്ട്മെൻ്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റിയുടെ മേൽനോട്ടത്തിൽ നടക്കുന്ന നടപടിയുടെ ആദ്യ ദിവസമായ ശനിയാഴ്ച ഷാർലറ്റ് മേഖലയിൽനിന്ന് ഏകദേശം 100 പേരെ അറസ്റ്റ് ചെയ്തുവെന്ന് ബിബിസി റിപ്പോ‍ർട്ട് ചെയ്തു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുമെന്ന പ്രസിഡൻ്റ് ട്രംപിൻ്റെ പ്രഖ്യാപനത്തിൻ്റെ ഭാഗമായാണ് പരിശോധന നടക്കുന്നത്.

ഡെമോക്രാറ്റുകൾ ഭരിക്കുന്ന ഷാർലറ്റിൽ ‘ഓപ്പറേഷൻ ഷാർലറ്റ് വെബ്’ എന്ന പേരിലാണ് അനധികൃത കുടിയേറ്റ വിരുദ്ധ നടപടി ആരംഭിച്ചത്. ക്രിമിനൽ അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. അക്രമികളായ അനധികൃത കുടിയേറ്റക്കാരുടെ ഭീഷണിയില്ലാതെ അമേരിക്കക്കാർക്ക് ജീവിക്കാൻ കഴിയണമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ട്രീഷ്യ മക്ലൗലിൻ പറഞ്ഞു. പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും പൊതു സുരക്ഷയ്ക്ക് ഭീഷണിയാകുന്നവരെ നീക്കം ചെയ്യാനുമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി. പ്രത്യേക സംഘങ്ങളെ പങ്കെടുപ്പിച്ചുള്ള ഓപ്പറേഷനിൽ കവചിത വാഹനങ്ങളും ഉപയോഗിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

അഭയ നഗര നയങ്ങളുടെ പേരിൽ ഇമിഗ്രേഷൻ ആൻ്റ് കസ്റ്റംസ് എൻഫോഴ്സ്മെൻ്റ് കസ്റ്റഡിയിലെടുത്ത 1400 ഓളം പേരെ നോർത്ത് കാരോലിന വിട്ടയച്ചതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് ഹോംലാൻഡ് സെക്യൂരിറ്റി പറഞ്ഞു. അഭയ നഗരങ്ങളിലെ രാഷ്ട്രീയക്കാർ അമേരിക്കൻ പൗരന്മാർക്ക് സംരക്ഷണം നൽകാത്ത പക്ഷം പ്രസിഡൻ്റ് ട്രംപും ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോമും മുന്നോട്ടുവരുമെന്നും ഡിപ്പാ‍ട്ട്മെൻ്റ് അറിയിച്ചു.

ഓപ്പറേഷനിടെ, കിഴക്കൻ ഷാർലറ്റിലെ ഒരു പള്ളിയിൽ ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചില വിശ്വാസികൾ ഏജന്റുമാരെ കണ്ട് ഓടി രക്ഷപ്പെട്ടുവെന്നും ഒരാൾ കസ്റ്റഡിയിലായെന്നും പുരോഹിതനെ ഉദ്ധരിച്ചു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച ജോലിക്ക് പോകുമ്പോൾ നിരവധി ലാറ്റിൻ അമേരിക്കക്കാ‍ർ‌ ഓടുന്നത് കണ്ടുവെന്നും നിരവധി ബോർഡർ പട്രോൾ ഏജന്റുമാർ അവരെ പിന്തുടർന്നുവെന്നും ഹോണ്ടുറാസ് വംശജനായ അമേരിക്കൻ പൗരനെ ഉദ്ധരിച്ചു സിഎൻഎൻ റിപ്പോർട്ട് ചെയ്തു. തന്നെ രണ്ട് തവണ ബോർഡർ പാട്രോൾ ഏജന്റുമാർ തടഞ്ഞു. രണ്ടാമത്തെ തവണ, അവർ വാഹനത്തിന്റെ ചില്ല് തകർത്ത് തന്നെ പുറത്തിറക്കി നിലത്തേക്ക് തള്ളിയിട്ടു. അമേരിക്കൻ പൗരനാണെന്ന് പറഞ്ഞപ്പോൾ അത് വിശ്വസിക്കാതെ എവിടെയാണ് ജനിച്ചതെന്ന് ചോദിച്ചു. പൗരത്വം തെളിയിക്കുന്ന രേഖകൾ കാണിച്ചതിന് ശേഷമാണ് തന്നെ വിട്ടയച്ചതെന്നും അദ്ദേഹം വിശദമാക്കി. നഗരത്തിൽ പല വ്യാപാര സ്ഥാപനങ്ങളും അടഞ്ഞുകിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നോ‍ർത്ത് കരോലിനയിലെ ഏറ്റവും വലിയ നഗരമായ ഷാ‍ർലറ്റിലെ താമസക്കാരിൽ ഏകദേശം 17 ശതമാനം പേർ വിദേശ രാജ്യങ്ങളിൽ ജനിച്ചവരാണെന്നാണ് റിപ്പോർട്ട്. ആകെയുള്ള ഒൻപത് ലക്ഷം താമസക്കാരിൽ ഒന്നരലക്ഷത്തിലധികവും വിദേശികളാണ്. ട്രംപ് ഭരണകൂടത്തിൻ്റെ നടപടിക്കെതിരെ ഷാർലറ്റ് മേയർ വി ലയൽസ് ഉൾപ്പെടെയുള്ള പ്രാദേശിക നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്. ഫെഡറൽ ഏജൻ്റുമാരുടെ പരിശോധന സമൂഹത്തിൽ ഭയവും അനിശ്ചിതത്വവും സൃഷ്ടിക്കുന്നതായി മേയർ പറഞ്ഞു. നഗരത്തിൽ കുറ്റകൃത്യങ്ങൾ കുറയുന്ന സാഹചര്യത്തിൽ പോലും ഓപ്പറേഷൻ ഉണ്ടാകുന്നത് ചോദ്യംചെയ്തും പ്രാദേശിക നേതാക്കൾ രംഗത്തെത്തി.

അതേസമയം ഷാർലറ്റിലെ നടപടി എത്ര നാൾ നീണ്ടുനിൽക്കുമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വ്യക്തമാക്കിയിട്ടില്ല. സെപ്റ്റംബറിൽ ആരംഭിച്ച ചിക്കാഗോയിലെ നടപടികൾ ഇപ്പോഴും തുടരുകയാണ്. ചിക്കാഗോയിൽനിന്ന് സെപ്റ്റംബർ മുതൽ കഴിഞ്ഞ ആഴ്ച വരെ 3,000ത്തിലധികം അറസ്റ്റുകൾ നടന്നതായി ഹോംലാൻഡ് സെക്യൂരിറ്റി അറിയിച്ചു. ഡസൻ കണക്കിന് പ്രതിഷേധക്കാരും അറസ്റ്റിലായിട്ടുണ്ട്. ട്രംപ് ഭരണകൂടത്തിൻ്റെ അടുത്ത നടപടി ന്യൂ ഓർലിയൻസിൽ ആയേക്കാമെന്ന റിപ്പോർട്ടുണ്ട്. ഏകദേശം 200 ഏജന്റുമാരെ വിന്യസിച്ചുള്ള ഓപ്പറേഷനാകും നടത്തുക. അതേസമയം ചിക്കാഗോയിലും ലോസ് ഏഞ്ചലിസും അടക്കം ഫെഡറൽ ഏജൻ്റുമാരുടെ അമിതമായ ബലപ്രയോഗം ഉണ്ടായത് വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button