കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തി വയ്ക്കണം; സുപ്രീംകോടതിയെ സമീപിച്ച് മുസ്ലീം ലീഗ്

ദില്ലി: എസ്ഐആറിന് എതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയിൽ. കേരളത്തിലെ എസ്ഐആർ നടപടികൾ അടിയന്തിരമായി നിർത്തി വയ്ക്കണമെന്ന് ആവശ്യം. പി കെ കുഞ്ഞാലിക്കുട്ടിയാണ് ഹർജി നൽകിയത്. ജീവനക്കാർക്ക് സമ്മർദ്ദം താങ്ങാൻ ആകുന്നില്ലെന്ന് മുസ്ലീം ലീഗ് സുപ്രീം കോടതിയെ അറിയിച്ചു. ബിഎൽഒ അനീഷ് ജോർജിന്റെ മരണം കൂടി ഉൾപ്പെടുത്തിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഈ അമിത സമ്മർദം ഒഴിവാക്കണം. എന്നാൽ അമാന്തം കാണിക്കാതെ എല്ലാരും വോട്ടു ചേർക്കണമെന്നും വേണ്ടി വന്നാൽ പരസ്യ പ്രതിഷേധം നടത്തമെന്നും പി കെ കുഞ്ഞാലിക്കുട്ടി. വിഷയത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സാദിഖ് അലി തങ്ങൾ. എസ്ഐആർ പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി നീട്ടണം എന്നു കോടതിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം, പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ അനീഷ് ജോർജ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ് നേതാക്കൾ. സിപിഎം പ്രവർത്തകർ അനീഷ് ജോർജിനെ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയും ആരോപിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായ അന്വേഷണം വേണമെന്ന് കെപിസിസി പ്രസിഡൻ്റും ഗൗരവമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവും ആവശ്യപ്പെട്ടു.
ഇന്നലെയാണ് പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസറായ അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നരു എയുപി സ്കൂളിലെ പ്യൂൺ ആണ് അനീഷ്. ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിൽ അനീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി ബിഎൽഒമാർ ജോലി ബഹിഷ്കരിക്കുകയാണ്.




