ഹൃദയം നടുങ്ങി ഹൈദരാബാദ്; മദീനയിൽ മരിവരിൽ സ്ത്രീകളും കുട്ടികളും, നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ബെംഗളൂരു: മദീന ബസ് അപകടത്തിൽ മരിച്ചവരിൽ ഹൈദരാബാദിൽ നിന്നുപോയ 16 പേർ ഉൾപ്പെടുന്നുവെന്ന് സ്ഥിരീകരണം. ഇതിൽ നാലുപേർ സ്ത്രീകളാണ്. ഹൈദരാബാദ് അൽമദീന ട്രാവൽസ് വഴിയാണ് ഇവർ ഉംറയ്ക്ക് പോയത്. ട്രാവൽ ഏജൻസിയിൽ നിന്ന് ലഭിച്ച വിവരങ്ങൾ റിയാദിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയിട്ടുണ്ട്. അതേസമയം, അപകടത്തിൽ നടുക്കം രേഖപ്പെടുത്തി മുഖ്യമന്ത്രി രേവന്ത് റെഡ്ഡി രംഗത്തെത്തി. അപകടത്തിൽ പെട്ടവരുടെ ബന്ധുക്കൾക്ക് ബന്ധപ്പെടാൻ സെക്രട്ടേറിയറ്റിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി.
അതിനിടെ, ജീവനക്കാരെയും വളന്റിയർമാരേയുംവിന്യസിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ആശുപത്രികളിൽ പ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്. സൗദി ഹജ്ജ്- ഉംറ മന്ത്രാലയവുമായി ചേർന്നു പ്രവർത്തിക്കും. തെല്ലങ്കാന സർക്കാരുമായും ഉംറ ഓപ്പറേറ്റർമായും ബന്ധപ്പെട്ടതായും ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
സൗദിയിൽ ഇന്ത്യൻ ഉംറ സംഘം സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ട് 40 മരണമെന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട് പരിക്കേറ്റ ഒരാൾ ഗുരുതര നിലയിൽ തുടരുകയാണ്. ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മക്കയിൽ നിന്ന് മദീനയിലേക്ക് പുറപ്പെട്ട ഇവരുടെ ബസ് ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 1.30 ന് (സൗദി സമയം ഇന്നലെ രാത്രി 11) ഒരു പെട്രോൾ ടാങ്കറുമായി കൂട്ടിയിടിച്ചു തീപിടിച്ചാണ് അപകടം ഉണ്ടായത്. ബസിൽ ഉണ്ടായിരുന്നത് 43 പേരായിരുന്നു. എല്ലാവരും ഹൈദരാബാദ് സ്വദേശികളാണ്. അതിൽ 40 പേരും മരിച്ചെന്നാണ് വിവരം. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല.




